| Wednesday, 1st March 2023, 3:35 pm

സംയുക്തയെ പോലെയുള്ള നടീനടന്മാരാണ് മലയാള സിനിമക്ക് ആവശ്യം, ചേച്ചി എത്ര നിര്‍ബന്ധിച്ചാലും അത് വാങ്ങില്ലെന്നാണ് പറഞ്ഞത്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംയുക്തക്കെതിരെ നിരവധി ആരോപണങ്ങളും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ടൊവിനോയെ നായകനാക്കി സാന്ദ്ര തോമസ് നിര്‍മിച്ച സിനിമയായിരുന്നു എടക്കാട് ബറ്റാലിയന്‍. ചിത്രത്തില്‍ നായികയായെത്തിയത് സംയുക്തയായിരുന്നു.

സിനിമ സാമ്പത്തികമായി വലിയ വിജയമാകാത്തതിനാല്‍ തനിക്ക് ബാക്കി തരാനുള്ള പ്രതിഫലം വേണ്ടെന്നും ഇനിയൊരു അടിപൊളി സിനിമ ചെയ്യാമെന്നും സംയുക്ത പറഞ്ഞുവെന്ന് സാന്ദ്ര പറഞ്ഞു. ഇന്നും സംയുക്തയെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലാണ് സാന്ദ്ര ഇക്കാര്യങ്ങള്‍ കുറിച്ചത്.

‘പന്ത്രണ്ട് വര്‍ഷത്തെ എന്റെ സിനിമ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട് ബറ്റാലിയന്‍ സിനിമക്ക് മുമ്പ് 8 ചിത്രങ്ങളും അതിന് ശേഷം രണ്ട് ചിത്രങ്ങളും നിര്‍മിച്ച ഒരു നിര്‍മാതാവാണ് ഞാന്‍. എടക്കാട് ബറ്റാലിയന്‍ സിനിമയില്‍ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാന്‍ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു കോള്‍ വന്നു.

ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ കല്യാണത്തിന്റെ സീനിലേക്ക് എനിക്കൊരു മേക്കപ്പ് ആര്‍ടിസ്റ്റിനെ വെച്ച് തരാമോ എന്നാണ് സംയുക്ത ചോദിച്ചത്. . അത് നമ്മുടെ സിനിമക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാന്‍ ഓക്കേ പറഞ്ഞു . രണ്ട് ദിവസം കഴിഞ്ഞ് ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംയുക്ത എന്നോട് പറഞ്ഞു ഇന്ന് എന്റെ ഗ്രാറ്റിറ്റിയൂഡ് ബുക്കില്‍ ഞാന്‍ ചേച്ചിക്കാണ് നന്ദി എഴുതിയിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു. കാരണം ഒരു നിര്‍മാതാവെന്ന നിലയില്‍ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിര്‍മാതാവിന്റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓര്‍ത്തു.

മാസങ്ങള്‍ കഴിഞ്ഞു, സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ച് ഉറപ്പിച്ച ശമ്പളത്തിന്റെ 65% മാത്രമേ സംയുക്തക്ക് കൊടുക്കാന്‍ സാധിച്ചിരുന്നുള്ളു. ഞാന്‍ സംയുക്തയെ വിളിച്ച് കുറച്ചു സമയം ആവശ്യപ്പെട്ടു . ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ് അയച്ചു . ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ടു തരാനുള്ള ബാലന്‍സ് പൈസ എനിക്ക് വേണ്ട .

ചേച്ചി എത്ര നിര്‍ബന്ധിച്ചാലും അത് ഞാന്‍ വാങ്ങില്ല . നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം .ആ കുട്ടിയുടെ വലിയ മനസിന് മുന്നില്‍ എനിക്ക് തലകുനിക്കേണ്ടി വന്നു. മുഴുവന്‍ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകമാണ്.

പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ എഫക്ട് ചെയ്യുന്നത് നിര്‍മാതാവിന് മാത്രമായിരിക്കും . കാരണം പരാജയം ആണെങ്കില്‍ എല്ലാവരും അവനവന്റെ പൈസ വാങ്ങി പോക്കറ്റില്‍ ഇട്ടിട്ടുണ്ടാവും. ഒരു വര്‍ഷം മുന്നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങുന്ന കേരളത്തില്‍ വിജയിക്കുന്നത് വെറും 5% ചിത്രങ്ങള്‍ മാത്രമാണ്. ഇതിന്റെയൊക്കെ നിര്‍മ്മാതാക്കളെ നിലനിര്‍ത്തികൊണ്ടുപോകാന്‍ ഇതുപോലെയുള്ള നടീനടന്മാര്‍ മലയാളസിനിമക്ക് ആവശ്യമാണ്. ഇത് എന്റെ ഒരു അനുഭവമാണ്….ഇപ്പോള്‍ പറയണമെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളു,’ സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

content highlight: sandra thomas about samyuktha

We use cookies to give you the best possible experience. Learn more