| Friday, 25th December 2020, 8:58 pm

കോണ്‍ഗ്രസിന്റെ അവസാനത്തെ ഹിന്ദു മുഖ്യമന്ത്രിയെ പുറത്താക്കിയ നേതാവാണ് കുഞ്ഞാലിക്കുട്ടി; ചാനല്‍ ചര്‍ച്ചയില്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന ഹിന്ദു മുഖ്യമന്ത്രിയെ പുറത്താക്കാന്‍ തന്ത്രം മെനഞ്ഞയാളാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്ന വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. കരുണാകരന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസിന് ഹിന്ദു മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും അതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യരുടെ വാക്കുകളിലേക്ക്:

കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തരതര്‍ക്കം വന്നപ്പോള്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വലിച്ച് താഴെയിടാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിയോടൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് സൃകാല തന്ത്രം മെനഞ്ഞയാളാണ് കുഞ്ഞാലിക്കുട്ടി. മുന്നണിയ്ക്കകത്തെ പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കുന്ന നയചാരുതിയുള്ള നയതന്ത്രജ്ഞനായിരുന്നില്ല അന്ന് കുഞ്ഞാലിക്കുട്ടി.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ ഹിന്ദു മുഖ്യമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കിയിട്ടുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി. അതിന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടായിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

എന്നാല്‍ ഇതിനെതിരെ അവതാരകന്‍ പി.ജി സുരേഷ് കുമാര്‍ രംഗത്തെത്തി. അന്ന് എം.വി രാഘവന്‍ വരെയുള്ള എല്ലാ ഘടകകക്ഷി നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്റ് ആശയവിനിമയം നടത്തിയെന്നും കരുണാകരനെ പിന്തുണച്ചത് വിരലിലെണ്ണാവുന്ന ഘടകകക്ഷി നേതാക്കള്‍ മാത്രമായിരുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതില്‍ കുഞ്ഞാലിക്കുട്ടി ഒരു ഹിന്ദു മുഖ്യമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കി എന്ന് പറയുന്നതിലെ വര്‍ഗീയത എങ്ങനെയാണ് കാണാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നായിരുന്നു സന്ദീപിന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandeep Warrier Communal Statement Asianet News Hour

We use cookies to give you the best possible experience. Learn more