അതാണ് ഇന്ത്യയുടെ ശാപം; മാര്‍ഷിന്റെ സംസ്‌കാരം മറ്റൊന്നായതാണ് ഓസീസിന് വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നത്
icc world cup
അതാണ് ഇന്ത്യയുടെ ശാപം; മാര്‍ഷിന്റെ സംസ്‌കാരം മറ്റൊന്നായതാണ് ഓസീസിന് വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നത്
സന്ദീപ് ദാസ്
Monday, 20th November 2023, 7:16 pm

ലോകകപ്പ് കിരീടത്തിന്റെ മുകളില്‍ കാല്‍ കയറ്റി വെച്ച ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിനെ കുറേ ഇന്ത്യന്‍ ആരാധകര്‍ ചീത്തവിളിക്കുന്നുണ്ട്. ഈ അതിവൈകാരികതയാണ് ഇന്ത്യയുടെ ശാപം. ഈ മനോഭാവം മൂലമാണ് നാം ഐ.സി.സി ട്രോഫികള്‍ ജയിക്കാത്തത്.

ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാര്‍ഷിന്റെ സംസ്‌കാരം. ലോകകപ്പ് കിരീടത്തെ അയാള്‍ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല. ഈ പ്രൊഫഷണലിസമാണ് ഓസീസിന് വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നത്.

 

മറുവശത്തുള്ള ഇന്ത്യയുടെ അവസ്ഥ എന്താണ്? നാം ക്രിക്കറ്റ് കളിയെ ഒരു യുദ്ധമായിട്ടാണ് കണക്കാക്കുന്നത്. മാര്‍ഷ് ട്രോഫിയെ ബഹുമാനിച്ചില്ല എന്ന തോന്നല്‍ നമുക്ക് ഉണ്ടാവുന്നത് അതുകൊണ്ടാണ്.

ലോകകപ്പ് ഫൈനലില്‍ എന്താണ് സംഭവിച്ചത്? ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ വലിയ സമ്മര്‍ദത്തിലേയ്ക്ക് വഴുതിവീണു. ബൗണ്ടറികള്‍ ഇല്ലാതായി. റണ്‍ റേറ്റ് ഇടിഞ്ഞു. ഒടുവില്‍ ഇന്ത്യ ഒരു ബിലോ പാര്‍ ടോട്ടല്‍ കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ ബാറ്റര്‍മാരെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. കളി തോറ്റാല്‍ താരങ്ങളുടെ വീടിന് കല്ലെറിയാനും കോലം കത്തിക്കാനും വെമ്പിനില്‍ക്കുന്ന ഒരു ജനതയാണ് ഇന്ത്യയിലുള്ളത് എന്ന കാര്യം അവര്‍ക്കറിയാം.

റണ്‍ ചെയ്‌സിനിറങ്ങിയ ഓസീസിനും മൂന്ന് വിക്കറ്റുകള്‍ കൈമോശം വന്നിരുന്നു. പക്ഷേ അവര്‍ ഭയപ്പെട്ട് നിന്നില്ല. ട്രാവിസ് ഹെഡ് കൃത്യമായ ഇടവേളകളില്‍ ഫോറുകളും സിക്‌സറുകളും പായിച്ചു. കംഗാരുപ്പട അനായാസമായി ജയിക്കുകയും ചെയ്തു.

ഇതാണ് വ്യത്യാസം. ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസവും ഇന്ത്യന്‍ അതിവൈകാരികതയും തമ്മിലുള്ള അന്തരം! കളി തോറ്റാലും തന്നെ ആരും ചെരിപ്പ് മാല അണിയിക്കില്ല എന്ന ധൈര്യം ഹെഡിന് ഉണ്ടായിരുന്നു!

ഫൈനലില്‍ നിര്‍ണായക സമയത്ത് പുറത്തായ മിച്ചല്‍ മാര്‍ഷ് ചിരിച്ചുകൊണ്ടാണ് മൈതാനം വിട്ടത്. മാര്‍ഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ രാഹുലിനെ നോക്കി കണ്ണിറുക്കുകയും ചെയ്തു. ഒരു ഇന്ത്യന്‍ താരം ഇങ്ങനെയെല്ലാം ചെയ്യുന്നത് നമുക്ക് സങ്കല്‍പിക്കാന്‍ സാധിക്കുമോ?

ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയുടെ മുഖത്ത് സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിരാട് ആ അവാര്‍ഡ് പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സ്വീകരിച്ചിരുന്നുവെങ്കില്‍ എന്തായേനേ സ്ഥിതി? വിരാടിന്റെ ടീമിനോടുള്ള പ്രതിബദ്ധതയെ ചിലര്‍ ചോദ്യം ചെയ്യുമായിരുന്നില്ലേ?

 

 

സ്ത്രീയെ ദൈവമായി കണക്കാക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. നദികളെ നാം അമ്മ എന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. നമ്മുടെ നദികള്‍ മാലിന്യങ്ങള്‍ മൂലം വീര്‍പ്പുമുട്ടുകയാണ്.

വിദേശികള്‍ സ്ത്രീകള്‍ക്കും നദികള്‍ക്കും ദിവ്യ പരിവേഷം കല്‍പ്പിച്ചുനല്‍കുന്നില്ല. പക്ഷേ അവിടത്തെ നദികളിലൂടെ തെളിനീര്‍ ഒഴുകുന്നുണ്ട്. സ്ത്രീകള്‍ അവിടെ മനഃസമാധാനത്തോടെ ജീവിക്കുന്നുമുണ്ട്.

അതിവൈകാരികതയ്ക്ക് മേല്‍ യാഥാര്‍ത്ഥ്യബോധവും പ്രൊഫഷണലിസവും വിജയം വരിക്കണം. അന്ന് നാം വിജയിച്ച ജനതയാകും. അതുവരെ നമുക്ക് മാര്‍ഷുമാരെ തെറി പറഞ്ഞുകൊണ്ട് കാലം കഴിക്കേണ്ടിവരും.

ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ പലരും കുറ്റപ്പെടുത്തുന്നുണ്ട്. കളിക്കാര്‍ അന്യഗ്രഹ ജീവികളൊന്നുമല്ല. ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതീകങ്ങള്‍ തന്നെയാണ്.

വികാരങ്ങളുടെ തടവുകാരാണ് ഭാരതീയര്‍. അതേ പ്രശ്‌നം അത്‌ലീറ്റുകള്‍ക്കും ഉണ്ടാകും. ആദ്യം നമ്മള്‍ മാറണം. അതിനുശേഷം വലിയ ട്രോഫികള്‍ സ്വപ്നം കാണുന്നതായിരിക്കും നല്ലത്.

 

 

Content highlight: Sandeep Das writes about India fans’ mentality

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍