| Monday, 29th August 2022, 8:06 am

കഥകളിലൂടെയും വിഡിയോ ക്ലിപ്പുകളിലൂടെയും അടുത്തറിഞ്ഞ വിവ് റിച്ചാര്‍ഡ്‌സിനും ഇതേ രൂപമായിരുന്നു! ഇതേ വ്യക്തിപ്രഭാവമായിരുന്നു!

സന്ദീപ് ദാസ്

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കഥയാണ്. ഇന്ത്യയും പാക്കിസ്ഥാനും ദല്‍ഹിയില്‍ ഏകദിനം കളിക്കുകയാണ്. രവി ശാസ്ത്രിയും വസീം അക്രവും കമന്ററി ബോക്‌സിലുണ്ടായിരുന്നു.

ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയ വഴി അവരോട് ചോദിച്ചു; ശാസ്ത്രിയും അക്രവും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ നിങ്ങള്‍ പരസ്പരം മത്സരിച്ചപ്പോള്‍ ആ സൗഹൃദം നിലനിര്‍ത്താന്‍ സാധിച്ചിരുന്നുവോ?

ഒരിക്കലുമില്ല എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. തന്റെ തല മാത്രം ഉന്നമിട്ടാണ് അക്രത്തിന്റെ പന്തുകള്‍ വന്നിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ചെറുചിരിയോടെ അക്രം അതിന് വിശദീകരണം നല്‍കി;”ശരിയാണ്. ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മര്‍ദ്ദം അവിശ്വസനീയമാണ്. അതൊരു യുദ്ധമാണെന്നാണ് പലരുടെയും ധാരണ. ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ടീമിന്റെ കോച്ച് മുതല്‍ ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന ജീവനക്കാര്‍ വരെയുള്ളവര്‍ പരിഭവിക്കും. ഡിയര്‍ രവീ,അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ തലയെ ലക്ഷ്യംവെച്ചത്!”

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ അസാധാരണമായ പലതും സംഭവിക്കും. കളിക്കാര്‍ എന്ത് വില കൊടുത്തും ജയിക്കാന്‍ ശ്രമിക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാകപ്പ് മാച്ചില്‍ പാക്കിസ്ഥാന്‍ പ്രകടമാക്കിയ പോരാട്ടവീര്യം അതിന്റെ തെളിവായിരുന്നു.
പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി രണ്ട് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തിയ ദഹാനി,
അരങ്ങേറ്റത്തില്‍ വെള്ളിടി പോലുള്ള പന്തുകളെറിഞ്ഞ നസീം ഷാ,ആവശ്യത്തിനും അനാവശ്യത്തിനും ഭീകരമായി അപ്പീല്‍ ചെയ്ത് അമ്പയര്‍മാരെ ഭയപ്പെടുത്തിയ പാക് ഫീല്‍ഡര്‍മാര്‍,പാക്കിസ്ഥാന്‍ ഒരിഞ്ച് പോലും വിട്ടുനല്‍കാന്‍ തയ്യാറല്ല എന്നതിന്റെ തെളിവുകളായിരുന്നു ഇതെല്ലാം.

ബാബറും സംഘവും ഉയര്‍ത്തിയ 148 എന്ന വിജയലക്ഷ്യം അത്ര മികച്ചതായിരുന്നില്ല. പക്ഷേ അതിനെ മറികടക്കാനുള്ള ബോളിങ്ങ് നിര അവര്‍ക്കുണ്ടായിരുന്നു.
ഓസ്‌ട്രേലിയക്കാരനായ ക്യൂറേറ്റര്‍ ഒരുക്കിയ ദുബായിലെ പുല്ലുള്ള പിച്ചും പാക്കിസ്ഥാന് അനുകൂലമായിരുന്നു. 140 കിലോമീറ്ററിനുമുകളില്‍ ക്ലോക് ചെയ്യുന്ന നസീമിനെയും ദഹാനിയേയും റൗഫിനെയും അത് സന്തോഷിപ്പിച്ചു. സ്പിന്നര്‍മാരായ നവാസിനെയും ഷദാബിനെയും സഹായിക്കുന്ന വരണ്ട ഭാഗങ്ങളും ആ പ്രതലത്തിലുണ്ടായിരുന്നു.

എല്ലാത്തിനും പുറമെ അപ്രവചനീയമായ ബൗണ്‍സും. ചിലപ്പോഴെല്ലാം ഗുഡ് ലെങ്ത്ത് ഏരിയയില്‍നിന്ന് ബാറ്റര്‍ക്കുനേരെ മൂര്‍ഖനെപ്പോലെ കുതിച്ചുചാടിയിരുന്ന വിഷം വമിപ്പിക്കുന്ന പന്തുകള്‍.
സൂര്യകുമാര്‍ യാദവിന്റെ സ്റ്റംമ്പ് നസീം ഊരിയെറിഞ്ഞ സമയത്ത് ഇന്ത്യയ്ക്ക് 34 പന്തുകളില്‍നിന്ന് 59 റണ്ണുകള്‍ വേണ്ടിയിരുന്നു. സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ മുന്‍തൂക്കം പച്ചപ്പടയ്ക്കായിരുന്നു. എന്നാല്‍ മറിച്ചു ചിന്തിച്ചിരുന്ന ഒരാള്‍ ഇന്ത്യയുടെ ലോവര്‍ മിഡില്‍ ഓര്‍ഡറിലുണ്ടായിരുന്നു. അയാളുടെ പേര് ഹര്‍ദിക് പാണ്ഡ്യ എന്നായിരുന്നു!

ഇപ്പോഴത്തെ പാക് പേസര്‍മാരുടെ തലതൊട്ടപ്പനാണ് ഇമ്രാന്‍ ഖാന്‍. പ്രധാനമന്ത്രി പദം വരെ ഉയര്‍ന്ന ലെജന്‍ഡറി ബോളര്‍. അങ്ങനെയുള്ള ഇമ്രാനെ പരിപൂര്‍ണ്ണനായും നിസഹായനാക്കിയിട്ടുള്ളത് ഒരേയൊരു ബാറ്റര്‍ മാത്രമായിരുന്നു, സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്!

പാണ്ഡ്യ കളിച്ചത് റിച്ചാര്‍ഡ്‌സിന്റെ ശൈലിയിലായിരുന്നു. ച്യൂയിങ് ഗം ചവച്ച് ആരെയും കൂസാത്തൊരു നില്‍പ്പ്. ബൗളര്‍മാരെ ചതച്ചരയ്ക്കുന്ന ആക്രമണം. വാക്കിലും നോക്കിലും സ്വരത്തിലുമെല്ലാം കരീബിയന്‍ ഫ്‌ലേവര്‍.

ആദ്യം ജഡേജയുടെ പിന്തുണക്കാരന്റെ ദൗത്യമാണ് പാണ്ഡ്യ ഏറ്റെടുത്തത്. എങ്കിലും 12 പന്തുകളില്‍നിന്ന് 21 റണ്‍ ആവശ്യമായിരുന്ന സാഹചര്യത്തില്‍ റൗഫിനെതിരെ പാണ്ഡ്യ അടിച്ച മൂന്ന് ബൗണ്ടറികളാണ് കളി പൂര്‍ണ്ണമായും ഇന്ത്യയുടെ പക്ഷത്തേയ്ക്ക് തിരിച്ചത്.

നവാസ് അന്തിമ ഓവര്‍ ചെയ്യാനെത്തുമ്പോള്‍ ഇന്ത്യയുടെ വിജയത്തിലേയ്ക്ക് 7 റണ്ണുകളുടെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആദ്യ പന്തില്‍ ജഡേജ ഗ്ലോറി ഷോട്ടിന് ശ്രമിച്ച് പുറത്തായി. പിന്നീട് വന്നത് സിംഗിളും ഡോട്ട്‌ബോളും.

മൂന്ന് പന്തുകളില്‍ ആറു റണ്‍ എന്ന നിലയിലേയ്ക്ക് കണക്കുകള്‍ മാറി. കളി പൂര്‍ത്തിയാകുന്നതിനുമുമ്പ് ആഘോഷം തുടങ്ങിയ ഇന്ത്യന്‍ ആരാധകരെല്ലാം നിശബ്ദരായി. ഒരു വിക്കറ്റ് കൂടി വീണാല്‍ ബോളറായ ഭുവ്‌നേശ്വര്‍ കുമാര്‍ ക്രീസിലെത്തും. പാക്കിസ്ഥാന്‍ വിജയം സ്വപ്നംകണ്ടുതുടങ്ങിയിരുന്നു. പാക്കിസ്ഥാനി കമന്റേറ്റര്‍മാര്‍ ‘ട്വിസ്റ്റ് ‘ എന്ന വാക്ക് ഉച്ചരിച്ചുകൊണ്ടിരുന്നു.

എന്നാല്‍ നവാസിന്റെ അടുത്ത പന്ത് കാണികള്‍ക്കിടയിലേയ്ക്ക് പറന്നു. അമ്പയര്‍ ഇരുകരങ്ങളും ഉയര്‍ത്തി സിക്‌സറിന്റെ സിഗ്‌നല്‍ നല്‍കി. സമ്മര്‍ദ്ദത്താല്‍ വലിഞ്ഞുമുറുകിയ ഇന്ത്യക്കാര്‍ തുള്ളിച്ചാടി.
പക്ഷേ പാണ്ഡ്യയ്ക്ക് അപ്പോഴും കുലുക്കമില്ലായിരുന്നു. ”ഇതൊക്കെയെന്ത്? ‘ എന്നൊരു മനോഭാവമായിരുന്നു അയാള്‍ക്ക്! ചങ്കൂറ്റത്തിന്റെ മനുഷ്യരൂപം!

ഇതുപോലൊരു ഹൈപ്രഷര്‍ ചെയ്‌സിന്റെ അമരക്കാരനായി നിലകൊള്ളുമ്പോഴും പാക് കീപ്പര്‍ റിസ്‌വാനെ കെട്ടിപ്പിടിച്ച് പാണ്ഡ്യ കുശലം പറഞ്ഞിരുന്നു. ഭയം അയാളെ സ്പര്‍ശിച്ചിരുന്നില്ല. കഥകളിലൂടെയും വിഡിയോ ക്ലിപ്പുകളിലൂടെയും അടുത്തറിഞ്ഞ വിവ് റിച്ചാര്‍ഡ്‌സിനും ഇതേ രൂപമായിരുന്നു! ഇതേ വ്യക്തിപ്രഭാവമായിരുന്നു!

പാണ്ഡ്യ ബൗളിങ്ങിലും തിളങ്ങിയിരുന്നു. റിസ്‌വാന്‍,ഇഫ്തിഖര്‍ എന്നീ ബിഗ് ഹിറ്റര്‍മാര്‍ ഉള്‍പ്പടെ മൂന്ന് പേരാണ് പാണ്ഡ്യയുടെ വലയില്‍ കുടുങ്ങിയത്. പണ്ട് പാക്കിസ്ഥാന്റെ അബ്ദുല്‍ റസാഖിനെ നോക്കി നാം അസൂയപ്പെട്ടിരുന്നു. ഇപ്പോള്‍ നമുക്ക് പാണ്ഡ്യയുണ്ട്. വെല്‍-ഡിറെക്റ്റഡ് ബൗണ്‍സറുകളെറിഞ്ഞ് ബാറ്റര്‍മാരുടെ കഥ കഴിക്കുന്ന,സ്‌ഫോടനാത്മകമായ ബാറ്റിങ്ങ് കെട്ടഴിക്കുന്ന ഓള്‍റൗണ്ടര്‍ പാണ്ഡ്യ!
ഒരു ബാക്ക് ഇഞ്ച്വറി പാണ്ഡ്യയുടെ കരിയര്‍ തുലാസിലാക്കിയിരുന്നു. നേരേചൊവ്വേ നടക്കാന്‍ പോലും അയാള്‍ക്ക് സാധിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പാണ്ഡ്യയ്ക്കുപകരം വെങ്കിടേഷ് അയ്യറിനെ പരിഗണിക്കണം എന്ന ചര്‍ച്ച സജീവമായിരുന്നു. അവിടെനിന്നാണ് ഈ രണ്ടാം അവതാരം.

വലിയ സ്റ്റേജുകളെ പാണ്ഡ്യ ഭയക്കുന്നില്ല. സകലരും എഴുതിത്തള്ളിയ ഗുജറാത്ത് ടൈറ്റന്‍സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തത് പാണ്ഡ്യ എന്ന നായകന്റെ ആറ്റിറ്റിയൂഡാണ്. ഫൈനലില്‍ പോലും അയാള്‍ ഐസ് കൂള്‍ ആയിരുന്നു. ഇന്ത്യ ഇനിയൊരു ഐ.സി.സി ട്രോഫി ജയിച്ചാല്‍ പാണ്ഡ്യ അതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും.

പണ്ട് വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്വന്തം ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചിരുന്നു,”എന്റെ താടിയെല്ലിനും വാരിയെല്ലിനും ഏറുകൊണ്ടാലും ഞാന്‍ ക്രീസില്‍ത്തന്നെ നില്‍ക്കും. ചിലപ്പോള്‍ ഞാന്‍ മൈതാനത്ത് മരിച്ചുവീണേക്കാം. എന്നാലും തോല്‍വി സമ്മതിക്കില്ല,”

ദുബായില്‍ പാണ്ഡ്യ ആ പ്രസ്താവനയുടെ ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കി, ”നിങ്ങള്‍ എനിക്കുനേരെ ബൗണ്‍സറുകള്‍ എറിയൂ. പേസ് കൊണ്ട് ഭയപ്പെടുത്താന്‍ ശ്രമിക്കൂ. എന്റെ പങ്കാളിയെ കവര്‍ന്നെടുക്കൂ. ഈ പ്രവൃത്തികളിലൂടെ നിങ്ങള്‍ കഴുകനെപ്പോലെ ഉയര്‍ന്നുപറന്നാലും നിങ്ങളെ ഞാന്‍ താഴെയിറക്കും. ഇന്ത്യയുടെ പതാക ഉയരത്തില്‍ പറക്കും. ഇന്ത്യ ജീതേഗാ വിളികള്‍ കൂടുതല്‍ ശക്തമാകും,”

മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു പാക്കിസ്ഥാന്‍ പത്രപ്രവര്‍ത്തകന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു എന്നതാണ് ജേണലിസ്റ്റ് ആയുധമാക്കിയത്.

പാണ്ഡ്യ രോഹിതിനോട് പറയുമായിരിക്കും,”രോഹിത്,ആ റിപ്പോര്‍ട്ടറെ കണ്ടാല്‍ പറയണം ; അയാളുടെ കണക്കുകളൊന്നും തീര്‍ക്കാന്‍ ബാക്കിയില്ലെന്ന്!”

Written By:  Sandeep Das

Content Highlight: Sandeep Das Writes About Hardik Pandya And  Indian Team’s Victory

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more