| Monday, 5th September 2022, 3:55 pm

അര്‍ഷ്ദീപ് സിങ്ങിനെ ഖാലിസ്ഥാനി ആക്കരുത്; ജീവിക്കാന്‍ അനുവദിക്കണം | സന്ദീപ് ദാസ്

സന്ദീപ് ദാസ്

അര്‍ഷ്ദീപ് സിങ്ങിനെ ജീവിക്കാന്‍ അനുവദിക്കുക…

കുറേ ഇന്ത്യന്‍ ആരാധകര്‍ അര്‍ഷ്ദീപിന്റെ അച്ഛനമ്മമാരെ തെറി വിളിക്കുന്നു. മാന്‍ ഓഫ് ദ മാച്ച് അര്‍ഷ്ദീപ് ആണെന്ന് ചില പാക് ഫാന്‍സ് പരിഹസിക്കുന്നു. ചിലര്‍ ഒരു പടി കൂടി കടന്ന് പഞ്ചാബി ബോളറെ ഖാലിസ്ഥാനി എന്ന് വിശേഷിപ്പിക്കുന്നു!

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ പാക് ബാറ്ററായ ആസിഫ് അലി നല്‍കിയ അനായാസമായ ക്യാച്ച് അവസരം അര്‍ഷ്ദീപ് പാഴാക്കിയിരുന്നു. അത് മുതലെടുത്ത പച്ചപ്പട കളി ജയിക്കുകയും ചെയ്തു. ഇപ്പോള്‍ അര്‍ഷ്ദീപിനെതിരെ സൈബര്‍ ആക്രമണം പൊടിപൊടിക്കുകയാണ്. വരാന്‍ പോകുന്ന മണിക്കൂറുകളില്‍ അതിന്റെ തീവ്രത വര്‍ധിക്കാനേ സാദ്ധ്യതയുള്ളൂ.

ഇതെല്ലാം കണ്ടപ്പോള്‍ ഒരു കാര്യം ഞെട്ടലോടെ ഓര്‍ത്തു. ആ ക്യാച്ച് കൈവിട്ടത് ആവേശ് ഖാന്‍ ആയിരുന്നുവെങ്കിലോ!? പാക് ചാരന്‍ എന്ന വിളി അയാള്‍ കേള്‍ക്കേണ്ടിവരുമായിരുന്നില്ലേ? കഴിഞ്ഞ ടി-20 ലോകകപ്പിന്റെ സമയത്ത് മുഹമ്മദ് ഷമി നേരിട്ട അതേ വിളി!

ഏഷ്യാ കപ്പിലെ പാകിസ്ഥാനുമായുള്ള മാച്ചില്‍ ക്യാച്ച് കൈവിടുന്ന അര്‍ഷ്ദീപ് സിംഗ്‌

ഇന്ത്യയിലെ അസഹിഷ്ണുത ദിനംപ്രതി ശക്തി പ്രാപിക്കുകയാണ്. നാം അതിന്റെ ഭാഗമാകരുത്. സ്‌നേഹം പ്രചരിപ്പിക്കുക എന്ന ദൗത്യം നമുക്കുണ്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ഒരു യുദ്ധത്തിന്റെ പ്രതീതിയാണ് മീഡിയ നല്‍കുന്നത്. ആ വേദിയില്‍ പിഴവുകള്‍ വരുത്തുന്ന കളിക്കാര്‍ക്ക് ജീവിതകാലം മുഴുവനും അതിന്റെ ഭാരം പേറേണ്ടിവരും.

ചേതന്‍ ശര്‍മ്മ എന്ന ഇന്ത്യന്‍ ബോളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ‘ജാവേദ് മിയാന്‍ദാദിന് സിക്‌സര്‍ അടിക്കാന്‍ ഫുള്‍ടോസ് എറിഞ്ഞുകൊടുത്ത വിഡ്ഢി’ എന്ന മേല്‍വിലാസം ഒരു മുള്‍ക്കിരീടം പോലെ ചേതന്റെ തലയില്‍ ഇന്നും ഇരിക്കുകയാണ്.

1996 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞിരുന്നു. അന്ന് പാക് ഇതിഹാസമായ വസീം അക്രത്തിന് ജന്മനഗരത്തില്‍നിന്ന് കുറച്ചുനാള്‍ അകന്നുനില്‍ക്കേണ്ടിവന്നു. അതിനെക്കുറിച്ച് അക്രം പറഞ്ഞത് ഇങ്ങനെ- ”ഇതൊരു കളി മാത്രമാണ്. ഒരു ടീം ജയിക്കും. മറ്റേ ടീം തോല്‍ക്കും. അതിന്റെ പേരില്‍ ജന്മനാട്ടിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുക എന്ന അവസ്ഥ ഭീകരമാണ്…!”

മുഹമ്മദ് ഷമി

ആരാധകരുടെ ഭ്രാന്തമായ ആവേശം സ്‌പോര്‍ട്‌സ് താരത്തിന്റെ ജീവന്‍ അപഹരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ലോകകപ്പില്‍ ഒരു സെല്‍ഫ് ഗോള്‍ അടിച്ചു എന്ന ‘കുറ്റത്തിന്’ കൊളംബിയന്‍ ഡിഫന്‍ഡര്‍ എസ്‌കോബാറിനെ സ്വന്തം നാട്ടുകാര്‍ വെടിവെച്ച് കൊന്നിരുന്നു! ആറു തവണയാണ് അക്രമികള്‍ എസ്‌കോബാറിന് നേരെ നിറയൊഴിച്ചത്. ഓരോ തവണ കാഞ്ചി വലിക്കുമ്പോഴും അവര്‍ ”ഗോള്‍” എന്ന് അലറിക്കൊണ്ടിരുന്നു! മനുഷ്യസഹജമായ ഒരു പിഴവ് ക്ഷമിക്കാനുള്ള മനസ്സ് പോലും ആ നരാധമന്‍മാര്‍ക്കുണ്ടായില്ല!

സ്‌പോര്‍ട്‌സില്‍ അബദ്ധങ്ങള്‍ സ്വാഭാവികമാണ്. ഏഷ്യാകപ്പില്‍ ഇന്ത്യ ജയിച്ചിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ ക്രൂശിക്കപ്പെടുമായിരുന്നു. അയാളുടെ ഫീല്‍ഡിങ്ങ് പിഴവുമൂലം ഇന്ത്യയ്ക്ക് രണ്ട് ബൗണ്ടറികള്‍ സൗജന്യമായി കിട്ടിയിരുന്നു. ഇന്ത്യ പരാജയപ്പെട്ടതിനാല്‍ പഴി അര്‍ഷ്ദീപിനായി. അടുത്ത കളിയില്‍ അബദ്ധം കാട്ടുന്നത് ഒരു പാക് കളിക്കാരനായേക്കാം. ഇതെല്ലാം മാറിമാറി വരും. അതാണ് കായികരംഗം.

ആന്‍ന്ദ്രെ എസ്‌കോബാര്‍

അത്തരം സംഭവങ്ങള്‍ മൈതാനത്തില്‍ തന്നെ തീരണം. ഗ്രൗണ്ടിനുപുറത്തും അതിന്റെ അലയൊലികള്‍ ഉണ്ടാകരുത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്നൊരു വാക്ക് കണ്ടുപിടിച്ചിട്ടുള്ളത് വെറുതെയല്ലല്ലോ!

ക്യാച്ച് ഡ്രോപ് ചെയ്തപ്പോള്‍ ചിരിച്ചു എന്നതിന്റെ പേരിലും അര്‍ഷ്ദീപ് തെറി കേള്‍ക്കുന്നുണ്ട്. ആ ചിരിയെ ഞാന്‍ പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ഇതിനെ ഒരു ഗെയിം ആയി കാണാന്‍ അര്‍ഷ്ദീപിന് കഴിയുന്നു എന്നതിന്റെ സൂചനയല്ലേ അത്? കളിയെ യുദ്ധമായി ചിത്രീകരിക്കുന്ന ഏര്‍പ്പാട് എന്നെങ്കിലും അവസാനിക്കേണ്ടതല്ലേ?

അവസാന ഓവര്‍ അര്‍ഷ്ദീപ് കിടിലനായി എറിയുകയും ചെയ്തു. അയാളുടെ ഭാവി ശോഭനമാണെന്ന് ആ യോര്‍ക്കറുകള്‍ വിളിച്ചുപറയുന്നുണ്ട്. ബിഷ്‌ണോയി കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്ത ബോളറും അര്‍ഷ്ദീപായിരുന്നു.

കളി കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങള്‍ ചിരിച്ചുകൊണ്ട് പരസ്പരം ആശ്ലേഷിച്ചിരുന്നു. വാശിയോടെ കളിക്കുക, അവസാന പന്ത് കഴിഞ്ഞാല്‍ കൈകൊടുത്ത് പിരിയുക-ഇതാണ് കളിക്കാരുടെ നയം. കളിപ്രേമികള്‍ അതില്‍നിന്ന് ചിലതെല്ലാം പഠിക്കണം.

വരാന്‍ പോകുന്ന കളികളില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടതില്‍ ആനന്ദിക്കാം. ഇനിയും ഇത്തരം നെയ്ല്‍ബൈറ്ററുകള്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം. അര്‍ഷ്ദീപ് പഞ്ചാബില്‍ ജീവിക്കട്ടെ. ഖാലിസ്ഥാനി എന്ന വിശേഷണത്തിലല്ല. അഭിമാനമുള്ള ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അയാള്‍ ജീവിക്കട്ടെ…

Content Highlight: Sandeep Das’s write up about hate campaign against Arshdeep Singh

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more