| Tuesday, 13th November 2018, 8:09 am

വാഹനം വരുന്നുവെന്ന് കണ്ട് സനലിനെ മനപൂര്‍വം പിടിച്ചുതള്ളി; ഡി.വൈ.എസ്.പിക്ക് ജാമ്യം നല്‍കരുതെന്ന് ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിന്റെ കൊലപാതകം മന:പൂര്‍വമെന്ന് ക്രൈംബ്രാഞ്ച്. വാഹനം വരുന്നത് കണ്ടതിനാലാണ് സനലിനെ ഡി.വൈ.എസ്.പി തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും ക്രൈംബ്രാഞ്ച്് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും

അതേസമയം സനലിന്റെ ഭാര്യ ഇന്ന് തിരുവനന്തപുരത്ത് ഉപവാസം നടത്തും. പത്ത് മണി മുതല്‍ നാല് മണി വരെയാണ് ഉപവാസം. ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കില്ലെന്നും സി.ബി.ഐ അന്വേഷണം കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മന:പൂര്‍വ്വം അന്വേഷണം വഴി തിരിച്ചുവിടുകയാണെന്നും പരാതിയുണ്ട്.

റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ സനല്‍ കാറിടിച്ചാണ് മരിച്ചത്. നാലാം തിയ്യതി രാത്രി 11 മണിയോടെയായിരുന്നു സംഭവം.

സംഭവം നടന്ന് ഒന്‍പത് ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിലുള്ളതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. കീഴടങ്ങുമെന്ന് മുന്‍പ് റിപ്പോര്‍ട്ട് വന്നെങ്കിലും ഇപ്പോള്‍ അതിന് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സനലിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയിലായിരുന്നു. തമിഴ് നാട്ടില്‍ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more