| Tuesday, 17th October 2023, 6:24 pm

സ്വവര്‍ഗാനുരാഗ ബന്ധങ്ങള്‍ പുരാതനകാലം തൊട്ടേ ഉള്ളത്; അനുകൂല വിധിയില്‍ ജസ്റ്റിസ് കൗള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാതെ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്രഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ജസ്റ്റിസ് കൗള്‍ ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിക്കുന്നുവെന്നും, അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഒരു ഭരണഘടന കോടതിയുടെയും ആവശ്യമില്ലെന്നും സ്വവര്‍ഗ പ്രേമികളായ വ്യക്തികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മിറ്റി ആവശ്യമാണെന്ന അഭിപ്രായത്തോട് അദ്ദേഹം യോജിച്ചു.
സ്വവര്‍ഗാനുരാഗ ബന്ധങ്ങള്‍ പുരാതന കാലം തൊട്ടേ ഉണ്ടെന്നും ചില സൂഫി പാരമ്പര്യങ്ങളില്‍ അത് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും ഇത് ലൈംഗികപ്രവര്‍ത്തിക്കു മാത്രമല്ല വൈകാരിക പൂര്‍ത്തീകരണത്തിന് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും എന്നാല്‍ അതില്‍ സ്വവര്‍ഗാനുരാഗികളെ ഉള്‍പ്പെടുത്തുന്നതിന് പരിമിതികള്‍ ഉണ്ടെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.

ഭിന്നലിംഗക്കാര്‍ക്ക് മാത്രമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് കൊണ്ടുവന്നതെന്നുള്ള ജസ്റ്റിസ് ഭട്ടിന്റെ വാദത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവേചന വിരുദ്ധ നിയമം ആവശ്യമാണെന്ന ചീഫ് ജസ്റ്റിസിന്റെ നിഗമനത്തോട് ജസ്റ്റിസ് കൗള്‍ യോജിച്ചു.

ഭിന്നലിംഗക്കാരല്ലാത്ത വ്യക്തികളുടെ നിയമപരമായ അംഗീകാരം വിവാഹസമത്വത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരുടെ അവകാശങ്ങളെ തടസ്സപ്പെടുത്താതിരിക്കുന്ന കാലത്തോളം നമുക്ക് വ്യക്തിസ്വാതന്ത്രം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോടതി ഉത്തരവിലൂടെ സിവില്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതിന് പരിമിതികളുണ്ടെന്നും ജസ്റ്റിസ് കൗള്‍ നിരീക്ഷിച്ചു.

Content Highlight: Same sex marriage verdict

Latest Stories

We use cookies to give you the best possible experience. Learn more