കഴിഞ്ഞ കാലത്തെ രാഷ്ട്രീയ വൈര്യം മറന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പ്രതിഷേധിക്കണമെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
Citizenship Amendment Act
കഴിഞ്ഞ കാലത്തെ രാഷ്ട്രീയ വൈര്യം മറന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് പ്രതിഷേധിക്കണമെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 9:33 pm

കോഴിക്കോട്: മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണാഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനെതിരാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വ പൗരത്വ സംരക്ഷണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ എന്ന മഹാരാജ്യം ഏതെങ്കിലും മത വിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല.
മുസലീങ്ങളല്ലാത്തവര്‍ക്കു പൗരത്വം നല്‍കേണ്ടെന്നല്ല പറയുന്നത്. എല്ലാവര്‍ക്കും കൊടുക്കണം. അവരിങ്ങോട്ട് വന്നത് ഈ രാജ്യത്തെ സ്‌നേഹിച്ചു കൊണ്ടാണെന്നും തങ്ങള്‍ പറഞ്ഞു.

‘ഇപ്പോള്‍ മുസ്‌ലീങ്ങള്‍, പിന്നെ മറ്റു വിഭാഗങ്ങള്‍ക്കു മേലായിരിക്കും അവര്‍ കത്തിവെയ്ക്കുക. പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയിലേക്കും അവരുടെ കൈകള്‍ നീളും. മുസ്‌ലീങ്ങള്‍ മാത്രമായിരിക്കും പ്രതിഷേധിക്കാനുണ്ടാവുക ബാക്കിയെല്ലാവരും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് കേന്ദ്രം കരുതിയത്. എന്നാല്‍ അവര്‍ക്കു തെറ്റി.’

മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്ന് വിശേഷിക്കപ്പെടുന്ന ഭരണഘടനയിലെ 14ാം അനുഛേദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ മുസലീങ്ങള്‍ക്കു മാത്രം റദ്ദു ചെയ്യുന്നത് ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കുന്ന നടപടിയാണ്.

അതിനാല്‍ തന്നെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ച് നിന്ന് ഈ കരിനിയമത്തിനെതിരെ പോരാടാന്‍ തയ്യാറാകണം. കഴിഞ്ഞ കാലത്തെ രാഷ്ട്രീയ വൈര്യവും നീരസങ്ങളുമെല്ലാം മറന്ന് മുസ്ലീം സമുദായത്തെ ആ ദുസ്ഥിതിയില്‍ നിന്നു രക്ഷപ്പെടുത്തണം. പൗരത്വ ഭേദഗതി ബില്ലിനെതിരെ മറ്റു മതവിഭാഗക്കാരും മുസലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചത് ശുഭ സൂചനയാണെന്നും ഇരുവരെും അഭിനന്ദിക്കുന്നതായും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.