മതസ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയ, മറുനാടനെ സംരക്ഷിച്ചിട്ട് കോണ്‍ഗ്രസിന് എന്ത് കിട്ടാന്‍? നാസര്‍ ഫൈസി കൂടത്തായി
Kerala News
മതസ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയ, മറുനാടനെ സംരക്ഷിച്ചിട്ട് കോണ്‍ഗ്രസിന് എന്ത് കിട്ടാന്‍? നാസര്‍ ഫൈസി കൂടത്തായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2023, 9:19 am

കോഴിക്കോട്: മറുനാടന്‍ മലയാളിയെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. മറുനാടന്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയയാണെന്നും സി.പി.ഐ.എം വിമര്‍ശനത്തിന്റെ പേരില്‍ മറുനാടന് നല്‍കുന്ന പിന്തുണ മതേതര ചേരിയെ തകര്‍ക്കുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

‘അപരനാടന്‍ യൂട്യൂബറെ സംരക്ഷിച്ചിട്ട് കോണ്‍ഗ്രസ്സിന് എന്ത് കിട്ടാന്‍?’ എന്ന തലക്കെട്ടിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

‘വെറുപ്പിന്റേയും വര്‍ഗീയതയുടേയും ഇത്തരം ആഭാസകരെ കേരളത്തില്‍ പിന്തുണക്കുന്നത് ശരിയല്ല. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം കൊടുക്കാം, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണ പരിധിയിലും അത് പെടാം.

ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെയും പരിധിയില്‍ പ്പെടാത്ത കേവലം ഒരു യൂട്യൂബ് എക്വൗണ്ട് മാത്രമായ മറുനാടനെ സംരക്ഷിക്കേണ്ട ഒരാവശ്യവും കോണ്‍ഗ്രസിനില്ലെന്നിരിക്കെ രാഷ്ട്രീയമായി ഒരു ബെനിഫിറ്റും കിട്ടാത്ത കാര്യമാണ് കെ.പി.സി.സി നേതൃത്വം ചെയ്യുന്നത്,’ നാസര്‍ ഫൈസി എഴുതി.

കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്റെ പരാതിയിലുള്ള കേസില്‍ മറുനാടന്‍ മലയാളിയുടെ ഉടമ സാജന്‍ സ്‌കറിയ ഒളിവില്‍ പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മറുനാടന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാസര്‍ ഫൈസിയുടെ വിമര്‍ശനം.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അപരനാടന്‍ യൂട്യൂബറെ സംരക്ഷിച്ചിട്ട് കോണ്‍ഗ്രസിന് എന്ത് കിട്ടാന്‍?
മതസ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന ‘അപരനാടന്‍ ”യൂട്യൂബര്‍, മുസ്‌ലിമിനേയും ക്രിസ്ത്യാനിയേയും തമ്മില്‍ തല്ലിക്കുന്ന വെറുപ്പിന്റെ ഗവേഷകന്‍, സെക്‌സ് ടൂറിസത്തില്‍ പോയി ആനന്ദം കണ്ടെത്തിയ ആളാണ് രാഹുല്‍ ഗാന്ധി എന്ന് അവതരിപ്പിച്ച മറുനാടന്‍, കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുവായ ഇന്ത്യന്‍ ഫാസിസത്തിന് മലയാളി മണ്ണില്‍ കഞ്ഞി വെക്കുന്നയാള്‍… എന്നിട്ടും എന്തേ അയാളുടെ വെറുപ്പിന്റെ കടക്ക് കാവല്‍ നില്‍ക്കാന്‍ ബഹു: കെ.സുധാകരന്‍ ശ്രമിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

സി.പി.ഐ.എമ്മിനോട് വിയോജിക്കാം നിലപാടുകളെ ചെറുക്കാം പക്ഷേ അത് ഇത്തരം മതവിദ്വേഷികള്‍ക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘപരിവാര്‍ സ്തുതി പാടകനെ പിന്തുണച്ചത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. അയാള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുണ്ടിവിടെ. അവര്‍ക്ക് അടുക്കളപ്പണി ചെയ്യുകയായിരുന്നു ഇയാള്‍ ഇക്കാലമത്രയും.

സ്വന്തം അണികളുടെ പോലും പിന്തുണ നേടാതെ കോണ്‍ഗ്രസ് നേതൃത്വം എന്തിന് ഈ കടന്നല്‍ കൂട്ടില്‍ തല വെക്കുന്നു?.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതര വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷയുള്ളത് കോണ്‍ഗ്രസിലാണ്. ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യുന്ന ന്യൂനപക്ഷത്തിന് സംരക്ഷണം ലഭിക്കേണ്ടതും അവിടെയാണ്. വലിയൊരു തിരിച്ച് വരവ് ദേശീയ തലത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് വെറുപ്പിന്റേയും വര്‍ഗ്ഗീയതയുടേയും ഇത്തരം ആഭാസകരെ കേരളത്തില്‍ പിന്തുണക്കുന്നത് ശരിയല്ല.

മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം കൊടുക്കാം, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണ പരിധിയിലും അത് പെടാം. ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെയും പരിധിയില്‍ പ്പെടാത്ത കേവലം ഒരു യൂ ടുബ് എക്വൗണ്ട് മാത്രമായ മറുനാടനെ സംരക്ഷിക്കേണ്ട ഒരാവശ്യവും കോണ്‍ഗ്രസിനില്ലെന്നിരിക്കെ രാഷ്ട്രീയമായി ഒരു ബെനിഫിറ്റും കിട്ടാത്ത കാര്യമാണ് കെ.പി.സി.സി നേതൃത്വം ചെയ്യുന്നത്.

ഒരു അപേക്ഷയുണ്ട്: ദയവ് ചെയ്ത് ഈ മതേതര ചേരിയെ തകര്‍ക്കരുത്! സുധാകര്‍ ജീ അങ്ങയുടെ പ്രതീക്ഷയിലും മങ്ങലേല്‍പ്പിക്കരുത്.

Samasta leader Nasser Faizi criticize the Congress leadership for supporting the marunadanmalayalee