നീറ്റ് പരീക്ഷയ്ക്ക് പിന്നിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള ആർ.എസ്.എസ് അജണ്ട
DISCOURSE
നീറ്റ് പരീക്ഷയ്ക്ക് പിന്നിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള ആർ.എസ്.എസ് അജണ്ട
രാഗേന്ദു. പി.ആര്‍
Saturday, 20th July 2024, 3:39 pm

യു.ജി.സിയും ബി.ജെ.പി സർക്കാരും അംഗീകരിച്ച സ്വകാര്യ സ്ഥാപനമാണ് എൻ.ടി.എ. നീറ്റ് പരീക്ഷയാണെങ്കിൽ ഇപ്പോൾ ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും പേരുകേട്ട ഒന്നായി മാറിയിരിക്കുകയാണ്. ബി.ജെ.പി.യും ആർ.എസ്.എസുമായും ബന്ധമുള്ള ആളുകൾക്ക് ലാഭമുണ്ടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഒരു തന്ത്രമാണ് നീറ്റ് പരീക്ഷ. ദേശീയ പരീക്ഷകളെ കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിക്കുകയുമാണ്.

ഡോ. മുലായം സിങ് (ഛത്രസഭ ദല്‍ഹി അധ്യക്ഷന്‍, സമാജ്‌വാദി പാര്‍ട്ടി)

നീറ്റ് എന്ന സംവിധാനം മുന്നോട്ടുപോകുന്നത് ആർ.എസ്.എസിന് വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആർ.എസ്.എസിന് ഒരു പ്രത്യേക അജണ്ടയുണ്ട്. ഈ ലക്ഷ്യത്തിലേക്ക് ആർ.എസ്.എസിന് വഴിവെട്ടി കൊടുക്കുന്നത് ദേശീയ പരീക്ഷ ഏജൻസിയാണ്. ഇതാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള മൂലകാരണം.

ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തെയും എൻ.ടി.എ പോലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് ഏത് പരീക്ഷയും നടത്താനുള്ള അധികാരത്തെയും സമാജ്‌വാദി പാർട്ടി ശക്തമായി എതിർക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ കണ്ണിൽ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എൻ.ടി.എയ്ക്കും വിശ്വാസ്യതയും സുതാര്യതയുമില്ലെന്ന കാര്യം ഉറപ്പാണ്.

പരീക്ഷയിലെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളുടെ സമഗ്രത വീണ്ടെടുക്കുന്നതിനുമായി, നിലവിൽ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം റദ്ദാക്കണം. ശേഷം നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാണ് സമാജ്‌വാദി പാർട്ടി ഇപ്പോൾ ആവശ്യപ്പെടുന്നത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷമായി പ്രതികരിച്ചത് നമ്മൾ കണ്ടതാണ്. ദേശീയ പരീക്ഷകൾ നടത്തുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടുവെന്ന് അഖിലേഷ് യാദവ് ജി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനെ ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ ചോദ്യം ചെയ്യുകയുമുണ്ടായി. ഞാനടക്കമുള്ള സമാജ്‌വാദി നേതാക്കളും ജെ.എൻ.യുവിലെ ഇടതുപക്ഷ സംഘടനകളിലെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവരും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്.

Content Highlight: Samajwadi party leader Dr. Mulayam Singh reacts to Neet irregularities

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.