| Sunday, 30th August 2020, 8:31 am

'പണ്ട് പണ്ട് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നു'; യു.പിയില്‍ 'സുരക്ഷിത' ഇടങ്ങളില്‍ പോലും കുറ്റകൃത്യങ്ങള്‍ കൂടുന്നതായി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചു വരുന്നതിനെതിരെ ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

‘ഏറെ സുരക്ഷിതമെന്ന് പറയപ്പെടുന്ന ഗൗതംപള്ളിയില്‍ പോലും ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നു. പണ്ട് പണ്ട് ഇവിടെ ക്രമസമാധാനം നിലനിന്നിരുന്നു എന്നാകും ഇപ്പോള്‍ ഇവിടുത്തെ ആളുകള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞ് കൊടുക്കുന്നത്,’ അഖിലേഷ് യാദവ് ട്വീറ്റ്‌ചെയ്തു.

ഉത്തര്‍പ്രദേശിലെ ഗൗതംപള്ളിയില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

റെയില്‍വേ ഉദ്യോഗസ്ഥന്റെ മാനസികാസ്വാസ്ഥ്യമുള്ള മകളാണ് അമ്മയെയും സഹോദരനെയും വെടിവെച്ചു കൊന്നതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം.

സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിനെതിരെയും അഖിലേഷ് യാദവ് വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി.

‘ നിയന്ത്രണമില്ലാതെ വര്‍ധിക്കുന്ന കൊവിഡ്, തകര്‍ന്ന സമ്പദ് വ്യവസ്ഥ, പരീക്ഷകള്‍ തുടങ്ങി എല്ലാ കാര്യത്തിലും ബി.ജെ.പി സര്‍ക്കാര്‍ നിശബ്ദമായി, മനഃപൂര്‍വ്വം കണ്ണടച്ച് ഇരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി,’ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്‍ലേക്ക് 4 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്തംബര്‍ ഏഴ്മുതല്‍ മെട്രോ ട്രെയിനുകള്‍ക്ക് ഗ്രേഡുള്ള രീതിയില്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ അനുവാദമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Samajwadi party chief Akhilesh Yadav says crime is being reported in socalled safe and secured area

We use cookies to give you the best possible experience. Learn more