Advertisement
News
ചികിത്സിക്കൻ പണമില്ലാത്തത് കൊണ്ട് അവയവങ്ങൾ മുറിച്ചുമാറ്റി: തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 25, 06:16 am
Friday, 25th May 2018, 11:46 am

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്റെ ആന്തരികാവയവങ്ങൾ സേലത്തെ സ്വകാര്യ ആശുപത്രി മുറിച്ച് മാറ്റിയ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സേലത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മീനാക്ഷിപുരം നെല്ലിമേട് സ്വദേശി മണികണ്ഠന്റെ ആന്തരികാവയവങ്ങൾ മുറിച്ച് മാറ്റി എന്നാണ്‌ പരാതി. അപകടം പറ്റി സേലം വിനായക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇയാൾ.

കഴിഞ്ഞ 22ന്‌ മസ്തിഷ്ക മരണം സംഭവിച്ച ഇയാളുടെ ചികിത്സാ ചെലവായി മൂന്ന് ലക്ഷം രൂപയാണ്‌ആശുപത്രിയധികൃതർ ആവശ്യപ്പെട്ടത്. ബന്ധുക്കളുടെ കയ്യിൽ പണമില്ലാത്തതിനാൽ ചില കടലാസ്സുകളിൽ ഒപ്പിടുവിച്ച് വാങ്ങി അവയവങ്ങൾ നീക്കം ചെയ്തെന്നാണ്‌ പരാതി. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ബന്ധുക്കൾക്ക് നൽകിയില്ല.

ബന്ധുക്കളുടെ അറിവില്ലാതെ അവയവം മുറിച്ച് മാറ്റിയതായി പരാതി ലഭിച്ചെന്നും, വിഷയം ശ്രദ്ധയിൽ പെടുത്തികൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.