ഗവര്‍ണര്‍ കസേരയിലിരുന്ന ഏറ്റവും മോശം സംഘിയാര്? ട്വിറ്ററില്‍ പോള്‍ ആരംഭിച്ച് സാകേത് ഗോഖലെ
Social Tracker
ഗവര്‍ണര്‍ കസേരയിലിരുന്ന ഏറ്റവും മോശം സംഘിയാര്? ട്വിറ്ററില്‍ പോള്‍ ആരംഭിച്ച് സാകേത് ഗോഖലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 9:25 pm

ന്യൂദല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിക്കാരനായ ഏറ്റവും മോശം ഗവര്‍ണര്‍ ആരെന്ന് കണ്ടെത്താന്‍ പോള്‍ ആരംഭിച്ച് ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ.

ഇന്ത്യയില്‍ ഗവര്‍ണറുടെ കസേര പിടിച്ചെടുത്ത ഏറ്റവും നിന്ദ്യമായ സംഘി / ബി.ജെ.പിക്കാരന്‍ ആര് എന്നാണ് പോളിലെ ചോദ്യം.

മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷ്യാരി, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍, ധങ്കര്‍, ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ് എന്നിവരാണ് ആദ്യ മൂന്ന് ഓപ്ഷന്‍. നാലാമതായി ഈ സ്ഥാനത്തിനായി കടുത്ത മത്സരം എന്ന ഓപ്ഷനാണ് സാകേത് ഗോഖലെ നല്‍കിയിരിക്കുന്നത്.


മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ-ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതുള്‍പ്പടെയുള്ള പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഗവര്‍ണര്‍ ഉന്നയിച്ചത്.

ബാറുകളും റെസ്റ്റോറന്റുകളും തുറന്ന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും ഭഗത് സിങ് കോഷ്യാരി കത്തില്‍ പറഞ്ഞിരുന്നു.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും കത്തില്‍ കോഷ്യാരി പറഞ്ഞിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. എന്റെ ഹിന്ദുത്വത്തെക്കുറിച്ച് നിങ്ങളില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു എന്നായിരുന്നു ഉദ്ദവ് പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവുവും മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുടെ പിണിയാളായി ഗവര്‍ണര്‍ കോഷ്യാരി മാറി. മതേതരത്വമാണ് ഭരണഘടന ഓരോ പൗരനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആ ഭരണഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി കൂടിയാണ് നിങ്ങള്‍. എല്ലാവരേയും ഒരുപോലെ കണ്ട് പെരുമാറൂ. ഉദ്ദവ് താക്കറെയ്ക്ക് നിങ്ങള്‍ അയച്ച കത്ത് അനുചിതമാണ്,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നീട്ടിവെച്ചത്. എന്നാല്‍ സാഹചര്യം മനസിലാക്കി പെരുമാറേണ്ട ഗവര്‍ണറില്‍ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഒട്ടും പക്വമല്ലെന്നും വെറും ബി.ജെ.പി വക്താവായി അദ്ദേഹം തരംതാഴ്‌ന്നെന്നുമാണ് ഉയരുന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saket Gokhale Tweet Poll BJP Governor