| Sunday, 15th October 2023, 6:30 pm

മമ്മൂക്കയുടെ പടത്തില്‍ വിളിച്ചെന്ന് പറഞ്ഞ് ഇവന്‍ പാര്‍ട്ടി നടത്തി, പക്ഷേ പിറ്റേദിവസം ഷൂട്ടിന് വന്നില്ല: സാജു നവോദയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാന്‍ പറ്റാതെ പോയ സുഹൃത്തിനെ പറ്റി സംസാരിക്കുകയാണ് നടന്‍ സാജു നവോദയ. സന്തോഷം കൊണ്ട് അദ്ദേഹം പാര്‍ട്ടി നടത്തിയെന്നും എന്നാല്‍ മദ്യപിച്ച് ഉറങ്ങിപോയതിനാല്‍ അദ്ദേഹത്തിന് വേഷം നഷ്ടമായെന്നും സാജു നവോദയ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തോപ്പില്‍ ജോപ്പന് വേണ്ടി കുറേ ആര്‍ടിസ്റ്റുകളെ വേണമായിരുന്നു. അതിലേക്ക് തെരഞ്ഞെടുക്കാനായി ഒരു ആര്‍ടിസ്റ്റിന്റെ പേര് പറഞ്ഞപ്പോള്‍ എനിക്കറിയാവുന്ന ആളാണെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവനെ വിളിക്ക്, അവനും കൂടിയുണ്ടെങ്കില്‍ അടിപൊളിയായിരിക്കും എന്ന് മമ്മൂക്ക പറഞ്ഞു. തോപ്പില്‍ ജോപ്പനില്‍ ത്രൂ ഔട്ടുള്ള വേഷമായിരുന്നു. അവനെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച്, ഷൂട്ടുണ്ട് നീ വരണമെന്ന് പറഞ്ഞു. മമ്മൂക്കയുടെ പടത്തില്‍ വിളിച്ചെന്ന് പറഞ്ഞ് ഇവന്‍ പാര്‍ട്ടി നടത്തി. അടിച്ചുഫിറ്റായി കിടന്നുപോയി. പിറ്റേദിവസം ഷൂട്ടിന്റെ സമയത്ത് വന്നില്ല. ആ വേഷം പോവുകയും ചെയ്തു. അത് വേറെ ഒരു ആര്‍ടിസ്റ്റിനെ വെച്ച് ചെയ്തു,’ സാജു പറഞ്ഞു.

ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലേക്ക് എത്തിപ്പെട്ടതിനെ പറ്റിയും അഭിമുഖത്തില്‍ സാജു സംസാരിച്ചു. ‘കോമാളീസ് വാ എന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ച് ഇരുത്തും. അങ്ങനെ പേടി മാറി. പേടിക്കാനായി ഒന്നുമില്ല. ഭയങ്കര രസമായി കഥകള്‍ പറയും. തമാശ പറയും. അതൊക്കെ കേട്ട് നമ്മള്‍ ഇരിക്കും. അങ്ങനെ ഭയങ്കര സിങ്കായി.

ഓരോ സീനൊക്കെ എടുക്കുമ്പോള്‍ ഇങ്ങനെ പറയട്ടെ എന്ന് പറയുമ്പോള്‍ പറഞ്ഞോ എന്ന് പറയും. അങ്ങനെ എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് ചെയ്യും.

ആദ്യത്തെ ദിവസം മമ്മൂക്ക വന്നപ്പോള്‍ സിദ്ദീഖ് സാര്‍ ഒരോരുത്തരെ പരിചയപ്പെടുത്തിയിരുന്നു. ഞാന്‍ കൊല്ലം സുധിയുടെ കൂടെ നില്‍ക്കുകയാണ്. ഇത് കൊല്ലം സുധി, ഇത് സാജു നവോദയ എന്ന് സിദ്ദീഖ് സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പുള്ളീടെ കൂടെ അഭിനയിച്ചിട്ടുണ്ട്, പുള്ളി മറന്നുപോയതാണെന്നാണ് മമ്മൂക്ക പറഞ്ഞത്. ആ പടത്തിന് ഞാന്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഏതൊക്കെ മോഡുലേഷനില്‍ ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞുതന്നിട്ടുണ്ട്.

ആ സിനിമ ഇറങ്ങി കഴിഞ്ഞ് ചാനലില്‍ ഇന്റര്‍വ്യൂ വന്നു. ഓരോ ചാനലിലും പോവുമ്പോഴും, സിദ്ദീഖ് സാര്‍ പടത്തിലേക്ക് വിളിച്ചതില്‍ സന്തോഷമുണ്ട്, സാറിനോട് നന്ദി പറയുകയാണ് എന്ന് ഞാന്‍ പറയും. രണ്ടുമൂന്ന് ചാനലില്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ നീ നിര്‍ത്ത്, ഏത് സിദ്ദീഖ് സാര്‍, ഞാന്‍ പറഞ്ഞിട്ടാണ് നിന്നെ വിളിച്ചതെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴാണ് ഞാന്‍ അത് അറിയുന്നത്. എന്നെ പോലെ കുറേ മിമിക്രി ആര്‍ടിസ്റ്റുകളെ മമ്മൂക്കക്ക് അറിയാം. അവര്‍ക്കൊക്കെ അവസരം കൊടുത്തിട്ടുണ്ട്,’ സാജു പറഞ്ഞു.

Content Highlight: Saju Navodaya is talking about his friend who could not act despite being selected for Mammootty’s film

We use cookies to give you the best possible experience. Learn more