Encounter in Jammu Kashmir
അനന്ത്‌നഗറില്‍ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമത്തില്‍ ഉള്‍പ്പെട്ടയാളും; അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം 30 ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 19, 02:29 am
Wednesday, 19th June 2019, 7:59 am

അനന്ത്‌നാഗ്: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ടയാളും.അനന്ത്‌നാഗില്‍ ഇന്നലെയാണ് സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനും രണ്ട് ഭീകരരും കൊല്ലപ്പെട്ടത്.
ഇവരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് വാഹനം എത്തിച്ച സജാദ് മഖ്ബൂല്‍ ഭട് ആണെന്ന് തിരിച്ചറിഞ്ഞു.

ഫെബ്രുവരി 14-ന് സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാറോടിച്ച് കയറ്റി നടത്തിയ ചാവേറാക്രമണത്തില്‍ സജ്ജാദ് ഭട്ടിനും പങ്കുണ്ടായിരുന്നു. ഇയാളുടെ പേരിലുള്ള മാരുതി കാറാണ് ചാവേറാക്രമണത്തിന് ഉപയോഗിച്ചതെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം ഒളിവില്‍പോയിരുന്ന ഇയാളുടെ ചിത്രങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സജ്ജാദ് ഭട്ടിനായുള്ള തിരച്ചില്‍ സുരക്ഷാസേന ഊര്‍ജ്ജിതമാക്കിയത്. ഈ മാസം 30 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

അതേസമയം പുല്‍വാമ യിലെ ആരിഹല്‍ ഗ്രാമത്തില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ ഇന്നലെ മരിച്ചു.

ഇവര്‍ ഉദംപൂരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്രമണത്തില്‍ 9 സൈനികര്‍ക്കും രണ്ട് ഗ്രാമീണര്‍ക്കും പരിക്കേറ്റിരുന്നു.കഴിഞ്ഞ 5 ദിവസത്തിനിടെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 10 സൈനികരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്.