| Tuesday, 22nd March 2022, 3:40 pm

കശ്മീര്‍ ഫയല്‍സ്; ആവര്‍ത്തിക്കപ്പെടുന്ന അപകടങ്ങള്‍

സജി മാര്‍ക്കോസ്‌

1917ല്‍ അമേരിക്കയില്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചു. The Black Stork എന്നായിരുന്നു സിനിമയുടെ പേര്.

ആ സിനിമയില്‍ അഭിനയിച്ച ഡോ. ഹാരി ഹൈസള്‍ഡണ്‍ ഷിക്കാഗോയിലെ പ്രശസ്തനായ ഡോക്ടര്‍ ആയിരുന്നു. ചിത്രം നിര്‍മിക്കുന്നതിന് കാരണമായ ഒരു ദയനീയ സംഭവം 1915ല്‍ ഹാരി ജോലിചെയ്തിരുന്ന German-American Hospitalലുണ്ടായി.

1915 നവംബര്‍ 15ന് അന്ന ബോളിംഗര്‍ എന്ന സ്ത്രീ ശാരീരിക വൈകല്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കി. ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ ആ കുട്ടിയെ രക്ഷപ്പെടുത്താനാകും, എന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്തിട്ടും ഹാരി ഹൈസള്‍ഡണ്‍ സര്‍ജറിക്ക് അനുമതി നല്‍കിയില്ല. അതിന്റെ കാരണമായിരുന്നു കൗതുകകരം.

ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഒരു കാരണവശാലും ശസ്ത്രക്രിയ നടത്തിക്കൂടാ, പ്രകൃതിയുടെ തീരുമാനങ്ങള്‍ക്കെതിരായി വൈകല്യങ്ങള്‍ ചികിത്സിച്ച് മാറ്റരുത്, എന്നാണ് അദ്ദേഹം പറഞ്ഞത്.

ചികിത്സ നിഷേധിക്കപ്പെട്ട കുട്ടി മരിച്ചു. ഈ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച The Black Stork എന്ന ചിത്രത്തിന്റെ പരസ്യവാചകം Kill Defectives, Save the Nation and See ‘The Black Stork’ എന്നായിരുന്നു.

രോഗവും കുറ്റവാസനയും അംഗവൈകല്യവും തലമുറകള്‍ വഴി പകര്‍ന്ന് കിട്ടുന്നതാണെന്നും ഇവയൊന്നുമില്ലാത്ത നല്ല ഒരു ലോകമുണ്ടാകാന്‍ ഇത്തരക്കാരെ മരിക്കാന്‍ അനുവദിക്കുകയും അതിലുപരി ഇവര്‍ക്ക് മക്കളുണ്ടാകാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും ഹാരി വിശ്വസിച്ചിരുന്നു. ക്രമേണ നിയമനിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കന്മാരും ആരോഗ്യപ്രവര്‍ത്തകരും ഈ ആശയത്തിന്റെ പ്രായോജകരായി മാറി.

ജീവിക്കാന്‍ യോഗ്യതയുള്ളവരും അര്‍ഹതയില്ലാത്തവരും എന്ന ഗണത്തിലേക്ക് മനുഷ്യനെ തിരിച്ചുനിര്‍ത്തിയ ഒരു കപടശാസ്ത്രമായി യൂജെനിക്‌സ് (Eugenics) അധപതിച്ചു. മനുഷ്യന്‍ എന്ന സങ്കീര്‍ണ്ണമായ ജീവിയെ, അതിന്റെ അതിസങ്കീര്‍ണ്ണമായ പ്രത്യേകതകളെയെല്ലാം ശാരീരിക യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഫിറ്റ്- അണ്‍ഫിറ്റ് എന്നീ രണ്ട് കോളത്തിലേക്ക് ഒതുക്കിനിര്‍ത്തി.

ഈ ആശയത്തിന് അമേരിക്കയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട പ്രൊപ്പഗാണ്ട ആയിരുന്നു ‘The Black Stork’ എന്ന നിശബ്ദചിത്രം. 1939 വരെ തെരുവുകളിലും തിയേറ്ററുകളിലും ആ ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. അമേരിക്കയില്‍ നിന്നും ജര്‍മനിയിലേക്ക് ഈ ആശയം എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യവശാല്‍ ഹിറ്റ്‌ലറിന്റെ കാലത്തായിരുന്നു. അവര്‍ രണ്ട് കാര്യങ്ങള്‍ കൂടി ഈ ആശയത്തോട് കൂട്ടിച്ചേര്‍ത്തു.

ഒന്നാമത്, യൂറോപ്പില്‍ പ്രബലമായിരുന്ന യഹൂദപ്രശ്‌നത്തിന്റെ (Jewish Problem) പരിഹാരമായി അണ്‍ഫിറ്റ് എന്ന കള്ളിയില്‍ യഹൂദനെക്കൂടി ചേര്‍ത്തുവെച്ചു. രണ്ടാമത്, അണ്‍ഫിറ്റ് ആയവരെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുകയല്ല, ഇല്ലായ്മ ചെയ്യണം എന്ന ആശയം കൂടി കൂട്ടിച്ചേര്‍ത്തു.

65 ലക്ഷം മനുഷ്യരുടെ കൂട്ടക്കുരുതിയുടെ സൈദ്ധാന്തിക പിന്‍ബലം യൂജെനിക്‌സ് എന്ന ആശയത്തിനുണ്ടായത് ഇങ്ങനെയാണ്. ഹോളോകോസ്റ്റിന് (Holocaust) രാഷ്ട്രീയവും വംശീയവുമായ മറ്റ് കാരണങ്ങളുമുണ്ട്. എങ്കിലും ഹിറ്റ്‌ലര്‍ക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് അമേരിക്കയോടാണുള്ളത്.

ലോകം കണ്ട ഏറ്റവും ഹീനമായ വംശഹത്യയായ ഹോളോകോസ്റ്റിന്റെ കാരണങ്ങള്‍ തിരഞ്ഞുചെന്നാല്‍ ചെറുതല്ലാത്ത സംഭാവന The Black Stork എന്ന ബ്‌ളാക് & വൈറ്റ് ചിത്രം നല്‍കിയിട്ടുണ്ട് എന്ന് കണ്ടെത്താന്‍ പ്രയാസമില്ല.

പറഞ്ഞുവന്നത് ഇന്ത്യയില്‍ ഇപ്പോള്‍ റിലീസായ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെക്കുറിച്ചാണ്. സിനിമ കണ്ടു. വലിയ നിരാശയും ദുഖവും തോന്നി.

ഏത് ചരിത്ര സംഭവത്തെയും കുറിച്ച് ഒരു സംവിധായകന്റെ കണ്ണിലൂടെ ഒരു ഫിക്ഷന്‍ സിനിമ എടുക്കാന്‍ അവകാശമുണ്ട് എന്ന് കരുതുന്നു. പക്ഷെ, രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചിത്രം കാണാന്‍ ശിപാര്‍ശ ചെയ്യുമ്പോള്‍, അഞ്ച് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കി കൊടുത്തിരിക്കുന്നു എന്നറിയുമ്പോള്‍- അതിന് ഒരു രാഷ്ട്രീയ മാനം കൂടിയുണ്ട് എന്ന് മനസിലാക്കുന്നു.

ചിത്രത്തില്‍ വസ്തുതാ വിരുദ്ധമായ ധാരാളം കാര്യങ്ങളുണ്ട്, എന്ന് ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ പറയുന്നു- അത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എങ്കിലും അതിലേക്ക് കടക്കുന്നില്ല.

കാശ്മീരി പണ്ഡിറ്റുകളുടെ പലായനവും 90കളുടെ ആദ്യത്തില്‍ നടന്ന അക്രമങ്ങളും ഒരു ചരിത്രസത്യമാണ്. പക്ഷെ, സിനിമ പറയാത്ത ഒരു സത്യമുണ്ട്. ആ സംഭവങ്ങള്‍ നടക്കുമ്പോള്‍ യൂണിയന്‍ ഗവണ്‍മെന്റ് ഭരിച്ചിരുന്നത് ബി.ജെ.പി പിന്തുണയോടെ വി.പി. സിംഗ് ആയിരുന്നു.

വി.പി. സിംഗ്

മുഖ്യമന്ത്രി രാജിവെച്ചതിനാല്‍ അക്രമങ്ങള്‍ മൂര്‍ച്ഛിച്ച സമയത്ത് യൂണിയന്‍ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ ജഗ്‌മോഹന്റെ നിയന്ത്രണത്തിലായിരുന്നു കാശ്മീര്‍.

(ജഗ്‌മോഹന്‍ അത്ര കുറഞ്ഞ ആളല്ല- കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ കുപ്രസിദ്ധമായ ദല്‍ഹിയിലെ ചേരികള്‍ കുടിയൊഴിപ്പിക്കുന്ന ഹീനമായ പ്രവര്‍ത്തിയുടെ മുഖ്യ ഉപദേശകനും സഞ്ജയ് ഗാന്ധിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. അവസാനം ഇത്തരക്കാര്‍ എത്തിച്ചേരേണ്ട ലാവണമായ ബി.ജെ.പിയില്‍ തന്നെ ജഗ്‌മോഹന്‍ എത്തിച്ചേര്‍ന്നു എന്നത് തികച്ചും സ്വാഭാവികം)

ജഗ്‌മോഹന്‍

പിന്നീട് വി.പി. സിങ്ങിന് കൊടുത്ത പിന്തുണ ബി.ജെ.പി പിന്‍വലിച്ചത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ടായിരുന്നില്ല, അദ്വാനിയുടെ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു എന്നതാണ് കൗതുകകരം. ചരിത്രത്തില്‍ ഇന്നുവരെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനം ഒരു രാഷ്ട്രീയ ആയുധം എന്നതിലുപരി മനുഷ്യാവകാശ പ്രശ്‌നമായി ബി.ജെ.പി കണ്ടിട്ടില്ല, പരിഗണിച്ചിട്ടുമില്ല.

പലായനം ചെയ്യപ്പെട്ട പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് സംഭാവനകള്‍ നല്‍കിയത് കോണ്‍ഗ്രസ് ആയിരുന്നു. ബി.ജെ.പി എന്നും മുറിവ് ഉണങ്ങാതെ അതൊരു ‘സുവര്‍ണ അവസരമായി’ ഇന്നും കൊണ്ട് നടക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകള്‍ നിരത്തി അവകാശപ്പെട്ടു കഴിഞ്ഞു. എട്ട് വര്‍ഷം ബി.ജെ.പി ഭരിച്ചിട്ടും കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അതിലെന്തോ പ്രശ്‌നമുണ്ട് എന്ന് ന്യായമായും കരുതാം.

രാമക്ഷേത്ര നിര്‍മാണം, രഥയാത്ര തുടങ്ങി രാജ്യപുരോഗതിയ്ക്ക് ഒരു തരത്തിലും പ്രയോജനപ്പെടാത്ത വര്‍ഗീയ ധ്രുവീകരണത്തിന്റെ വഴികളിലൂടെയായിരുന്നു അന്ന് (എന്നും) ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊന്നുമല്ല പറയാന്‍ വന്നത്.

റുവാണ്ടയിലെ വംശഹത്യ നടന്നത് നമ്മുടെ കാലത്താണ്. വെട്ടിയും കുത്തിയും എട്ട് ലക്ഷത്തോളം ടുട്‌സികളെ ഒരേ മുറ്റമായി കഴിഞ്ഞിരുന്ന ഹ്യൂടു വംശജര്‍ കൊന്നുകളഞ്ഞു. അതിന് ശേഷം ഇപ്പോള്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ അത്ഭുതകരമായ ഒരു കാഴ്ചയുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത കാഴ്ചയാണത്.

വര്‍ഗീയ വിഭജനവും, സഹജീവനവും തടയുന്ന എല്ലാം റുവാണ്ടയില്‍ നിയമം മൂലം നിരോധിച്ചു. വംശഹത്യക്ക് ശേഷം ഏതാണ്ട് 50,000 ടുട്‌സി വിധവകള്‍ റുവാണ്ടയില്‍ അവശേഷിച്ചു. വര്‍ഗീയവൈര്യം കുത്തിവയ്ക്കപ്പെട്ട്, വീണ്ടുവിചാരമില്ലാതെ ചെയ്ത പ്രവര്‍ത്തിയുടെ പ്രായശ്ചിത്തമെന്ന നിലയില്‍ ഹ്യൂടു വംശജരില്‍ ചിലര്‍ വിധവകളെ വിവാഹം കഴിക്കുന്നതിന് തയ്യാറായി.

വളരെയേറെയൊന്നും മുന്നോട്ട് പോയില്ലെങ്കിലും ഇതൊക്കെ നല്‍കുന്ന പ്രത്യാശയില്‍ ആ രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ദരിദ്രരെങ്കിലും ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉള്ള രാജ്യമാണ് റുവാണ്ട. ഒത്തിരി പ്രതിസന്ധികളുണ്ടെങ്കിലും സഹജീവികള്‍ തമ്മില്‍ നഷ്ടപ്പെട്ട പരസ്പരവിശ്വാസം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ആ രാജ്യവും സര്‍ക്കാരും.

അതേസമയം ഇന്ത്യ ആ വഴിക്കല്ല നീങ്ങുന്നത്, എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് യൂണിയന്‍ സര്‍ക്കാരും അവരുടെ പാര്‍ട്ടിയും നല്‍കുന്ന പരസ്യപിന്തുണ. അങ്ങേയറ്റം വര്‍ഗീയത പ്രചരിപ്പിക്കുന്ന ചിത്രമാണത്.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പ്രതീക്ഷയും ആ സിനിമ നല്‍കുന്നില്ല. ഉണങ്ങുന്ന മുറിവുകള്‍ വീണ്ടും പുണ്ണില്‍ കുത്തി വൃണമാക്കുകയാണ് ചില പ്രതിലോമ ശക്തികള്‍.

ഒരു സാധാരണ കാശ്മീരിയ്ക്ക് ഇനി ഭയമില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാന്‍ സാധ്യമല്ലാതെ വരും- പിന്നെ എങ്ങനെയാണ് അവരെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തുന്നത്?

ഒരു കറുത്ത അധ്യായം ചരിത്രത്തില്‍ രചിക്കപ്പെട്ടു. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ല. മനുഷ്യന് മുന്നോട്ട് പോയെ പറ്റൂ. പക്ഷെ അതിനുള്ള ഒരു സാധ്യതയും സന്ദേശവും ഈ സിനിമ മുന്നോട്ട് വെക്കുന്നില്ല.

മനുഷ്യന്റെ നന്മയാണ് ഉദ്ദേശമെങ്കില്‍, നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും പലായനം ചെയ്തവരെ സംരക്ഷിക്കുകയും ഉചിതമായ പുനരധിവാസം നടത്തുകയും ജീവനോപാധികള്‍ ഒരുക്കിക്കൊടുക്കുകയുമാണ് ഒരു നല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ഇത്തരം കാളകൂട വിഷത്തിന്റെ പ്രാചാരകരായി മാറുകയല്ല.

ഈ പ്രൊപ്പഗാണ്ടാ സിനിമ The Black Stork എന്ന ചലച്ചിത്രം ഉണ്ടാക്കിയതിലും വലിയ അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അപകടകാരികളെയും അവരുടെ ഉദ്ദേശവും തിരിച്ചറിഞ്ഞാല്‍ എല്ലാവര്‍ക്കും നല്ലത്. പക്ഷെ എനിക്ക് പ്രതീക്ഷയില്ല.

അവസാനമായി ഒരു കാര്യം കൂടി- ജെ.എന്‍.യുവില്‍ ഉയര്‍ന്ന ആസാദി എന്ന മുദ്രാവാക്യം ബി.ജെ.പിയെ എത്രകണ്ട് അലോസരപ്പെടുത്തി എന്ന് ഈ ചിത്രം കണ്ടാല്‍ മനസിലാകും. മനുവാദി സെ ആസാദി, സംഘവാദി സെ ആസാദി- എന്നീ മുദ്രാവാക്യങ്ങള്‍ തീവ്രവാദികളുടേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ പ്രൊപ്പഗാണ്ടാ ചിത്രം നന്നായി പണിയെടുത്തിട്ടുണ്ട്.

Content Highlight: Saji Markose on The Kashmir Files Movie as a propaganda

സജി മാര്‍ക്കോസ്‌

We use cookies to give you the best possible experience. Learn more