| Friday, 28th July 2023, 4:25 pm

ബിന്ദുവിന് സംസ്ഥാന അവാർഡ് പ്രതീക്ഷിച്ചിരുന്നു: സായ് കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന് സായ് കുമാർ. റോഷാക്ക് എന്ന ചിത്രത്തിലെ എല്ലാവർക്കും അവാർഡ് പ്രതീക്ഷിച്ചിരുന്നെന്നും ഒരിക്കൽ സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് ഉണ്ടാകുമെന്ന് എല്ലാവർക്കും പ്രതീക്ഷ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂത്രധാരൻ സിനിമ ഇറങ്ങിയപ്പോൾ ഉറപ്പായും ബിന്ദുവിന് ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീടത് പോയി. ഒരു ഭർത്താവെന്ന നിലയിൽ അല്ല ഞാൻ പറയുന്നത്, പക്ഷെ ഇത്തവണ ബിന്ദുവിന് ഞാൻ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു.

ശരിക്കും പറഞ്ഞാൽ അവാർഡ് പ്രഖ്യാപനം എന്നായിരുന്നെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറെ ചാനലുകാർ വിളിച്ച് വന്നാൽ ഇന്റർവ്യൂ തരുമോ എന്ന് ചോദിച്ചപ്പോഴാണ് ഞങ്ങൾ അറിയുന്നത് തന്നെ.

റോഷാക്ക് എന്ന ചിത്രത്തിന് തന്നെ അവാർഡ് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്ക്, ബിന്ദുവിന്, ആ ചിത്രത്തിൻറെ സംവിധായകൻ, ക്യാമറമാൻ, ഇവർക്കൊക്കെ അവാർഡ് കിട്ടുമെന്ന് ഞാൻ ഓർത്തു. എന്തൊരു ഭംഗിയാണതിന്. ഞാൻ ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസ്സിൽ ഒരു കല്ല് കയറ്റി വെച്ചത് പോലെ ആയിരുന്നു രണ്ട് ദിവസത്തേക്ക്. എന്റെ ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല.

എത്ര നല്ല പടം ആണെങ്കിലും ഞാൻ കണ്ട് കഴിഞ്ഞാൽ അപ്പോൾ തന്നെ മനസ്സിൽ നിന്നും വിടും. പക്ഷെ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തിൽ ഒരു ഡാർക്ക് പടം ആയിരുന്നു അത്,’സായ് കുമാർ പറഞ്ഞു .

അഭിമുഖത്തിൽ താനും പങ്കാളി ബിന്ദു പണിക്കരും തമ്മിൽ വേർപിരിഞ്ഞെന്നുള്ള ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ കേട്ടിട്ടുണ്ട്. ഒരു ദിവസം ഞങ്ങൾ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ‘ഗയ്‌സ് നിങ്ങൾ ഒരു കാര്യമറിഞ്ഞോ? നിങ്ങൾ തമ്മിൽ വേർപിരിഞ്ഞുകെട്ടോ’ എന്ന് പെട്ടെന്ന് മോൾ വന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞു ധാ ഇപ്പോൾ ന്യൂസ് വന്നതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങൾ വീണ്ടും പടം കണ്ടു.

അടുത്ത ദിവസം ആയപ്പോൾ പണ്ട് എപ്പോഴോ ഫോണിൽ വിളിച്ചിട്ടുള്ള ഒരാൾ വിളിച്ചിട്ട് ‘ചേട്ടാ,ചേട്ടൻ എവിടെയാ എന്ന് ചോദിച്ചു. ഞാൻ എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നൂല്ല വെറുതെ വിളിച്ചതാണെന്ന് പുള്ളി മറുപടി തന്നു. അവരുടെ ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി.

പിന്നെ മാഞ്ഞൂരാൻ എന്ന ഒരു ഫ്രണ്ട് ഉണ്ട്. അവൻ വിളിച്ചിട്ട് എവിടെയാണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വീട്ടിൽ ഉണ്ടെന്ന്. അത് കേട്ടപ്പോൾ പുള്ളി പറഞ്ഞു ഞാൻ ചുമ്മാ വിളിച്ചതാണെന്ന്. നീയിപ്പോൾ ചോദിക്കാൻ വന്ന ആൾ അടുക്കളയിൽ നിന്ന് ചെമ്മീൻ തീയൽ ഉണ്ടാക്കുന്നുണ്ട് ഞാൻ വേണേൽ ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് ബിന്ദുവിന്റെ കയ്യിൽ ഫോൺ കൊടുത്തു. എല്ലാവരും വിളിച്ച് പറഞ്ഞപ്പോൾ എനിക്കൊരു സംശയം അതാ വിളിച്ചതെന്ന് അവൻ പറഞ്ഞു,’ സായ് കുമാർ പറഞ്ഞു.

Content highlights : Sai Kumar on Bindu Panicker

We use cookies to give you the best possible experience. Learn more