|

കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം; പ്രതികരിച്ചതിന്റെ പേരില്‍ മാനസിക പീഡനമെന്ന് മുന്‍ ഫിനാന്‍സ് ജീവനക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മാല്‍കോടെക്‌സ് മുന്‍ ജീവനക്കാരന്‍.

തൊഴില്‍ പീഡനത്തെ തുടര്‍ന്ന് ജോലിരാജി വെച്ചതിനു ശേഷവും ആനുകൂല്യങ്ങള്‍ അടക്കമുള്ളവ നല്‍കുന്നില്ലെന്നാരോപിച്ചാണ് മാല്‍കോടെക്‌സിലെ മുന്‍ ഫിനാന്‍സ് ജീവനക്കാരനായ സഹീര്‍ കാലടിയുടെ പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുമേഖലാ സ്ഥാപനമായ മലബാര്‍ കോ-ഓപ്പറേറ്റീവ് ടെക്‌സ്റ്റയില്‍സ് ലിമിറ്റഡിന്റെ ഫിനാന്‍സ് മാനേജ്‌മെന്റ് തസ്തികയിലിരിക്കെ സഹീര്‍ കാലടി ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍മാനേജര്‍ തസ്തികയിലേക്കപേക്ഷിച്ചിരുന്നു. യോഗ്യതകളുണ്ടായിട്ടും സഹീര്‍ അടക്കം മറ്റു ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെയാണ് നിയമിച്ചത്.

ബന്ധു നിയമനം വിവാദമായതോടെ സഹീര്‍ കാലടി സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കെ.ടി അദീബിന്റെ നിയമനം റദ്ദാക്കിയിരുന്നു.

എന്നാല്‍ അതിനു ശേഷം മാല്‍കോ ടെക്‌സില്‍ നിന്നും വലിയ തോതിലുള്ള തൊഴില്‍ പീഡനം തുടങ്ങി എന്ന് സഹീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മന്ത്രി കെടി ജലീലിന്റെ സ്വാധീനമാണ് ഇതിനു കാരണമാമെന്നും സഹീര്‍ ആരോപിച്ചിരുന്നു.

ഗ്രാറ്റിയിറ്റി, ശമ്പള അരിയര്‍, ലീവ് എന്‍കാഷ്‌മെന്റ്, ഇ.പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ച് പ്രതികാര നടപടികള്‍ തുടരുകയാണ് എന്നാണ് സഹീറിന്റെ പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി തവണ പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മന്ത്രി കെ.ടി ജലീല്‍ അനധികൃതമായി ബന്ധുനിയമനം നടത്തിയെന്ന് പി.കെ ഫിറോസും നജീബ് കാന്തപുരവും പത്രസമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ യാഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്നായിരുന്നു മന്ത്രി പറഞ്ഞത്.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ചു പിടിക്കാനാണ് ജനറല്‍ മാനേജറെ നിയമിച്ചത്. വായ്പകള്‍ തിരിച്ചടക്കാത്തത് ഭൂരിഭാഗവും ലീഗുകാരാണ്. ഇതു തിരിച്ചു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

Latest Stories