'ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധരായി കണക്കാക്കുന്നത് ന്യായീകരിക്കുന്നതാണ് വിധി'; ശബരിമല പുനഃപരിശോധനയില്‍ സാഗരിക ഘോഷ്
Sabarimala women entry
'ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധരായി കണക്കാക്കുന്നത് ന്യായീകരിക്കുന്നതാണ് വിധി'; ശബരിമല പുനഃപരിശോധനയില്‍ സാഗരിക ഘോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 11:54 am

ന്യൂദല്‍ഹി: ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധരായി കണക്കാക്കുന്നത് അധാര്‍മികവും അസംബന്ധവുമാണെന്ന് മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്. വിധി പുനഃപരിശോധിക്കാനുള്ള തീരുമാനം ഈ വിവേചനത്തെ ന്യായീകരിക്കുന്നതാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ഒരു ആരാധനാലയം പൊതു ഇടമാണെങ്കില്‍, ലിംഗം, ജാതി, മതം, മറ്റേതെങ്കിലും ശാരീരികാവസ്ഥ എന്നിവയില്‍ നിന്നുണ്ടാകുന്ന ‘അശുദ്ധി’ അടിസ്ഥാനമാക്കി വിവേചനം പാടില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ എല്ലാ വിശ്വാസങ്ങളുടെ ആചാരത്തെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിശാല ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടുകയായിരുന്നു. വിയോജന വിധിയുമായി ജസ്റ്റിസ് ഫറോഹിന്‍ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും രംഗത്തെത്തി.

2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.

എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു. മിശ്ര വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ബെഞ്ചിലെ പുതുമുഖം.