| Tuesday, 6th June 2023, 9:41 pm

സി.ഐ.സി പ്രമേയം തള്ളി സാദിഖലി; പ്രമേയത്തില്‍ അദ്ദേഹം ഒപ്പ് വെച്ചിരുന്നെന്ന് ആദൃശേരിയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സമസ്തക്കെതിരെ സി.ഐ.സി അവതരിപ്പിച്ച പ്രമേയം തള്ളി സാദിഖലി ശിഹാബ് തങ്ങള്‍. പ്രമേയമെന്ന നിലയില്‍ പ്രചരിക്കുന്നത് വാസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും സമസ്തക്ക് വിധേയമായി മാത്രമേ സി.ഐ.സി പ്രവര്‍ത്തിക്കുകയുള്ളുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സി.ഐ.സി ബൈലോയില്‍ സമസ്തക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഫി വഫിയ്യ സംവിധാനത്തിലെ അക്കാദമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താവൂയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

എന്നാല്‍ സാദിഖലി തങ്ങളും പങ്കെടുത്ത യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്ന് ഹക്കിം ഫൈസി ആദൃശേരിയുടെ മകന്‍ സുഹൈല്‍ വാഫി പറഞ്ഞു. സമസ്ത അവതരിപ്പിച്ച പ്രമേയം സുഹൈല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ വന്ന കമന്റിന് മറുപടിയായാണ് സാദിഖലി തങ്ങള്‍ സെനറ്റ് യോഗത്തില്‍ പങ്കെടുത്തെന്നും പ്രമേയത്തില്‍ ഒപ്പു വെച്ചെന്നും സുഹൈല്‍ അറിയിച്ചത്.

എന്നാല്‍ സാദിഖലി തങ്ങള്‍ പ്രമേയം തള്ളിയതിന് പിന്നാലെ സുഹൈലും പോസ്റ്റ് പിന്‍വലിച്ചു. സെനറ്റംഗങ്ങളല്ലാത്ത കുഞ്ഞാലിക്കുട്ടിയും ആബിദ് ഹുസൈന്‍ തങ്ങളും വേദിയിലുണ്ടായിരുന്നതായും സുഹൈല്‍ പറഞ്ഞിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മലപ്പുറത്ത് ചേര്‍ന്ന സെനറ്റ് യോഗത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സമസ്ത സി.ഐ.സിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രമേയം തള്ളിയതായും ഹക്കീം ഫൈസിക്കെതിരെ സമസ്ത ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

കരാര്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത കോഴ്‌സുകള്‍ കാലാവധി പൂര്‍ത്തിയാക്കി പഠിക്കുമെന്ന് വിദ്യാര്‍ത്ഥികളും അതിന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുമെന്ന് സ്ഥാപനങ്ങളും കരാര്‍ ചെയ്യുന്ന രീതിയാണ് സി.ഐ.സിയും അഫിലിയേറ്റഡ് സ്ഥാപനങ്ങളും സ്വീകരിച്ചു വരുന്നത്. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അപലപനീയമാണെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.

ബാഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങിയോ അല്ലാതെയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളില്‍ നിന്നുണ്ടാകാന്‍ പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

വാഫി വഫിയ മുന്നോട്ട് വെച്ച കോഴ്‌സുകള്‍ നിര്‍ത്തലാക്കണമെന്നും പകരം സമസ്ത മുന്നോട്ട് വെച്ച കോഴ്‌സുകള്‍ നടപ്പാക്കണം എന്നുമായിരുന്നു സ്ഥാപനങ്ങളോടുള്ള സമസ്തയുടെ നിര്‍ദേശം. ഇതിനുള്ള നടപടികളുമായി സമസ്ത മുന്നോട്ട് പോകുന്നതിനിടെയാണ് സി.ഐ.സി പ്രമേയം അവതരിപ്പിച്ചിരുന്നത്.

സുന്നി വിരുദ്ധ ആശയങ്ങളാണ് ഹക്കീം ഫൈസിയും സി.ഐ.സിയും മുന്നോട്ട് വെക്കുന്നതെന്ന സമസ്തയുടെ ആരോപണത്തെയും പ്രമേയം തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം സമസ്ത-സി.ഐ.സി പ്രശ്‌നം പരിഹരിക്കുന്നതിനായി സമസ്ത നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. സമസ്ത-സി.ഐ.സി പ്രശ്‌നം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച.

Content Highlight: Sadiqali shihab thangal reject cic resolution

We use cookies to give you the best possible experience. Learn more