| Friday, 29th July 2022, 11:49 pm

ഇരക്കും കുറ്റാരോപിതനും എത്രയും വേഗം നീതി ലഭിക്കട്ടെ, വിധിക്ക് മുമ്പ് ജനത്തിന്റെ ആക്രോശത്തിനൊപ്പം നില്‍ക്കാനില്ല; സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. താന്‍ കുറ്റാരോപിതനോ ഇരക്കോ ഒപ്പം നില്‍ക്കുന്നില്ല എന്നും ഇരുവര്‍ക്കും എത്രയും വേഗം നീതി ലഭിക്കട്ടെയെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. സിവിക് ചന്ദ്രനെതിരായ പ്രതിഷേധം അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ തിരിഞ്ഞതില്‍ വിയോജിപ്പുണ്ടെന്നും ഇത്തരം കേസുകളില്‍ പെട്ട നിരപരാധികളെ തനിക്ക് അറിയാമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.

സച്ചിദാന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും എഡിറ്ററുമായ സിവിക് ചന്ദ്രനെതിരെയുള്ള ആരോപണവുമായി ബന്ധപ്പെട്ട്, എന്റെ ഒപ്പ് കൂടി ഉള്‍പ്പെട്ട ഒരു പ്രസ്താവന പ്രചരിക്കുന്നത് കണ്ടു. കുറ്റാരോപിതനോടോ അതിജീവിതയോടോ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം ആ പ്രസ്താവനയിലെ മുന്‍വിധിയോടെയുള്ള സ്വഭാവത്തോടുള്ള എന്റെ അഭിപ്രായവും നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

വേട്ടയാടലിന്റെ സ്വഭാവം കൈവരിച്ച പ്രതിഷേധത്തിന് പിന്നിലുള്ള, നീതി നടപ്പാക്കുന്നതിനുള്ള യഥാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് അപ്പുറമുള്ള പലതിനെ പറ്റിയും എനിക്ക് അറിയാം. കുറ്റാരോപിതനും ഇരക്കും എത്രയും വേഗം നീതി ലഭിക്കണമെന്ന എന്റെ നിലപാടില്‍ മാറ്റമില്ലാത്തപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ കേസിനോട് ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളോട് ശക്തമായി വിയോജിക്കുന്നു. കുറ്റാരോപിതന്റെ ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത കുടുംബാംഗങ്ങളെ അത് ബാധിക്കുന്നുണ്ട്. ലിംഗവ്യത്യാസമില്ലാതെ ഇതുപോലെയുള്ള കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ജാതിയും ക്ലാസും പവര്‍ സ്റ്റാറ്റസും ആ കേസുകളേയും അതിന്റെ വിധിയേയും ബാധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ബലപ്രയോഗിച്ചുള്ള ഏത് തരത്തിലുള്ള ലൈംഗിക ബന്ധങ്ങളേയും എതിര്‍ക്കുമ്പോള്‍ തന്നെ, ഒരു എഴുത്തുകാരനെന്ന നിലയിലും ഇത്തരം മനുഷ്യ ബന്ധങ്ങളുടെ നിരീക്ഷകന്‍ എന്ന നിലയിലും നിരപരാധി ആയിരുന്നിട്ടും കേസുകളില്‍ അകപ്പെട്ട് വിധി വരുന്നതിന് മുമ്പ് കഷ്ടതകള്‍ അനുഭവിച്ചവരുടെ അനുഭവങ്ങള്‍ അടുത്ത് അറിഞ്ഞയാളെന്ന നിലയിലും ഇത്തരം സാഹചര്യങ്ങളുടെ സങ്കീര്‍ണതയും സൂക്ഷ്മതയും എനിക്ക് അറിയാം.

അന്തിമ വിധി വരുന്നതിന് മുമ്പ് ‘അവനെ കൊല്ലൂ,’ അല്ലെങ്കില്‍ ‘അവളെ കൊല്ലൂ,’ എന്ന് ജനത്തിന്റെ ആക്രോശത്തിനൊപ്പം നില്‍ക്കാന്‍ ഞാനില്ല. ദളിത കൂടിയായ ഇരക്കും കുറ്റാരോപിതനും എത്രയും വേഗം നീതി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.

Content Highlight: Sachithanandan responses against the sexual assaualt case against civix chadran that the accused or the victim get justice as soon as possible

We use cookies to give you the best possible experience. Learn more