| Saturday, 12th November 2022, 6:49 pm

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ഇം​ഗ്ലണ്ടിനുള്ളതാണ്; വ്യക്തി​ഗത മുന്നേറ്റം പാക് താരങ്ങൾക്ക്; പ്രവചനവുമായി സച്ചിനും ലാറയും

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട ഒരു മാസത്തെ പോരാട്ടത്തിനൊടുവിൽ നാളെ ലോകപ്രശസ്ത മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം ടി-20 ഫൈനലിന് സാക്ഷ്യം വഹിക്കുകയാണ്. പാകിസ്ഥാനും ഇം​ഗ്ലണ്ടും തമ്മിലുള്ള കിരീട പോരാട്ടത്തിനാണ് എം.സി.സി വേദിയാകുന്നത്.

ഇരുടീമുകളും രണ്ടാം ടി-20 വിശ്വകിരീടം ലക്ഷ്യമിട്ടാണ് നാളെ മത്സരത്തിറങ്ങുക. 2009ൽ പാകിസ്ഥാൻ അവസാനമായി ടി-20 ലോകകിരീടം നേടിയപ്പോൾ 2010ൽ ഇംഗ്ലണ്ട് വിശ്വകിരീടം സ്വന്തമാക്കുകയായിരുന്നു.

നാളെ നടക്കുന്ന നിർണായക മത്സരത്തിൽ ആര് ചരിത്രം കുറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഇപ്പോൾ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയും. ഹിന്ദുസ്ഥാൻ ടൈംസിൻറെ ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുക്കുന്നതിനിടയിലാണ് ഇരുവരും വിഷയത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

സച്ചിൻ ഇംഗ്ലണ്ട് കിരീടമുയർത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ പാകിസ്ഥാൻ വിജയികളാകുമെന്നാണ് ബ്രയാൻ ലാറ പ്രവചിച്ചിരിക്കുന്നത്. മെൽബൺ ഗ്രൗണ്ടിൻറെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നാണ് സച്ചിന്റെ വാദം.

എന്നാൽ വ്യക്തിഗത മികവിൽ പാകിസ്ഥാൻ താരങ്ങൾ ഇംഗ്ലണ്ട് കളിക്കാരെക്കാൾ മികച്ചവരാണെന്നാണ് ലാറയുടെ വിലയിരുത്തൽ.

മെൽബണിലെ സ്ക്വയർ ബൗണ്ടറികളുടെ വലിപ്പം കണക്കിലെടുത്താൽ ഇംഗ്ലണ്ട് ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി കിരീടം നേടാനുള്ള സാധ്യതയാണുള്ളതെന്നാണ് സച്ചിൻ പറഞ്ഞത്.

ഇംഗ്ലീഷ് പേസർമാർ ഷോർട്ട് ബോളുകളെറിഞ്ഞ് പാക് ബാറ്റർമാരെ സ്ക്വയർ ഓഫ് ദി വിക്കറ്റ് ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വ്യക്തിഗത മികവ് കണക്കിലെടുക്കുമ്പോൾ ഫൈനലിൽ പാകിസ്ഥാന് തന്നെയാണ് മുൻതൂക്കമെന്നാണ് ലാറയുടെ അഭിപ്രായം. ലോകകിരീടം ഏഷ്യയിൽ തന്നെ നിലനിൽക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലാറ പറഞ്ഞു.

Content Highlights: Sachin Tendulkar and Brian Lara predicts on Pakistan vs England match

We use cookies to give you the best possible experience. Learn more