| Monday, 13th July 2020, 6:56 pm

സച്ചിന്‍ പൈലറ്റിന് ഇപ്പോഴും രാഹുലിന്റെ ഹൃദയത്തില്‍ സ്ഥാനമുണ്ട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി തെറ്റിപ്പിരിഞ്ഞ സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അദ്ദേഹം (സച്ചിന്‍ പൈലറ്റ്) എല്ലായ്‌പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്’, രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ രാഹുല്‍ ഇതുവരേയും രാജസ്ഥാനിലെ പ്രതിസന്ധിയില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ് പറഞ്ഞു. മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.

സച്ചിന്‍ തിരിച്ചുവരണമെന്നും പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചിരുന്നു.

അതേസമയം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ശക്തി തെളിയിച്ചു. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെഹ്‌ലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്.

30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഇത്.

107 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 97 പേരും ജയ്പൂരില്‍ യോഗത്തിലെത്തി. ഗെഹ്‌ലോട്ട് പ്രതീക്ഷിച്ചതില്‍ രണ്ടുപേര്‍ കുറവാണെന്നാണ് വിവരം.

ഇതോടെ സച്ചിന്‍ പൈലറ്റിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പത്തോളം പേര്‍ മാത്രമാണുള്ളതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more