എന്നെ കണ്ടതും രജിനികാന്ത് ചാടി എഴുന്നേറ്റു; എനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞു: സാബുമോന്‍
Entertainment
എന്നെ കണ്ടതും രജിനികാന്ത് ചാടി എഴുന്നേറ്റു; എനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞു: സാബുമോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd October 2024, 1:43 pm

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ഒക്ടോബര്‍ പത്തിന് റിലീസാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ മലയാളത്തില്‍ നിന്ന് സാബുമോനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

രജിനികാന്തിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സാബുമോന്‍. താന്‍ ആരുടേയും ഫാന്‍ അല്ലെന്നും എന്നാല്‍ രജിനികാന്തിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. രജിനികാന്തിനെ പോലെയൊരു ലെജന്‍ഡിനെ നേരിട്ട് കാണാനും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ നാട്ടിലെ സൂപ്പര്‍സ്റ്റാറുകളെ പോലെ മറ്റ് സ്ഥലങ്ങളിലെ സൂപ്പര്‍സ്റ്റാറുകളെ എല്ലാവര്‍ക്കും എളുപ്പം പോയി കാണാന്‍ കഴിയില്ലെന്നും തന്നെ വേട്ടയ്യന്റെ സംവിധായകനാണ് രജിനികാന്തുമായി പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. തന്നെ കണ്ടതും രജിനികാന്ത് കസേരയില്‍ നിന്ന് എഴുന്നേറ്റെന്നും അപ്പോള്‍ തന്റെ കയ്യും കാലും വിറക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആരുടെയും ഫാന്‍ അല്ല. പക്ഷെ രജിനികാന്തിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തെ പോലെ ഒരു ലെജന്‍ഡിനെ നേരിട്ട് കാണാനും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. നമ്മുടെ നാട്ടിലെ താരങ്ങളെ പോലെയല്ല തമിഴ്നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സ്.

എല്ലാവര്‍ക്കും പോയി കാണാനൊന്നും കഴിയില്ല. ഷൂട്ടിന്റെ ആദ്യ ദിവസം അദ്ദേഹത്തെ കാണാന്‍ പോയത് മറക്കാനാകില്ല. മേക്കപ്പ് കഴിഞ്ഞ ശേഷം സംവിധായകന്‍ വന്ന് രജിനികാന്തിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു കൊണ്ടുപോയി.

ഫാക്ടറി പോലെയുള്ള ഒരു സ്ഥലത്തായിരുന്നു അന്ന് ഷൂട്ട്. രജിനികാന്ത് അവിടെ ഒരു ചുവന്ന കസേരയില്‍ ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. അദ്ദേഹം എന്നെ കണ്ടതും ചാടിയെഴുന്നേറ്റു. ഞാന്‍ ആകെ ഞെട്ടിപ്പോയി. എനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അപ്പോള്‍ ചുമലിലൊക്കെ തട്ടി കുറച്ച് സമയം സംസാരിച്ചു. വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം.

ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ രജിനികാന്തിനൊപ്പം ഫോട്ടോയെടുക്കാന്‍ എത്തും. ഷൂട്ടിന് ശേഷം കാരവാന് പുറത്ത് അദ്ദേഹം നില്‍ക്കും. ഓരോരുത്തരായി വന്ന് ഫോട്ടോ എടുക്കും. അതിന് മാത്രമായി ഒരു ഫോട്ടോഗ്രാഫറും അവിടെ ഉണ്ടാകും. അയാളുടെ അടുത്ത് നിന്നുമാണ് ഈ ആരാധകരെല്ലാം ഫോട്ടോ പിന്നീട് വാങ്ങിക്കുന്നത്. ഇത് എല്ലാ ദിവസവും കാണും,’ സാബുമോന്‍ പറയുന്നു.

Content Highlight: Sabumon Talks About Rajinikanth