| Monday, 1st July 2024, 6:38 pm

ആ ദുബായ് ചിത്രത്തില്‍ നിവിനോ ആസിഫോ ആയിരുന്നു നായകന്മാര്‍ ആകേണ്ടിയിരുന്നത്: സാബു സര്‍ഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദില്‍ ഇബ്രാഹിം, സുദക്ഷിണ, മുകേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പേര്‍ഷ്യക്കാരന്‍. 2014ല്‍ പുറത്തിറങ്ങിയ സിനിമ മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കാന്‍ ഗള്‍ഫില്‍ പോകുന്നവരുടെ ജീവിതവും കഷ്ടപ്പാടുകളും പ്രശ്നങ്ങളും വിജയവും പരാജയവുമാണ് അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ പേര്‍ഷ്യക്കാരനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സാബു സര്‍ഗം.

‘ഗള്‍ഫിന്റെ കഥ പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ മുതലാണ് ഗള്‍ഫ് കഥകള്‍ ആരംഭിക്കുന്നത്. എന്നാല്‍ പേര്‍ഷ്യക്കാരന്‍ എന്ന സിനിമയില്‍ ഇപ്പോഴത്തെ ഗള്‍ഫിന്റെ ശരിക്കുമുള്ള അവസ്ഥയാണ് കാണിക്കുന്നത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളെന്ന സിനിമയില്‍ ആളുകള്‍ താമസിക്കുന്നത് ഒരു തകരപാട്ട കീറി അടുക്കിവെച്ചിട്ടാണ്. അതുകൊണ്ടാണ് അവര്‍ വീട് വെക്കുന്നത്.

എന്നാല്‍ പേര്‍ഷ്യക്കാരനില്‍ അങ്ങനെയല്ലയുള്ളത്. ഇന്നാണ് ഗള്‍ഫില്‍ ലക്ഷങ്ങള്‍ കയ്യില്‍ വെച്ച് അമ്മാനമാടുന്ന പയ്യന്മാരാണുള്ളത്. ദുബായിയുടെ കളറില്‍ ജീവിക്കുന്നവരാണ് അവരൊക്കെ. ഹോളി ആഘോഷിക്കുമ്പോള്‍ ദേഹം മുഴുവന്‍ കളറാകുന്നത് പോലെ ജീവിതത്തിന്റെ കളര്‍ ദേഹം മുഴുവന്‍ പിടിച്ച് നടക്കുന്നവരെയാണ് ദുബായില്‍ ഇന്നൊക്കെ കാണാന്‍ സാധിക്കുന്നത്. ഇത് ആദ്യമായി കൊണ്ടുവന്നത് ഞങ്ങളുടെ പേര്‍ഷ്യക്കാരന്‍ എന്ന സിനിമയിലൂടെയായിരുന്നു.

അതുപോലെ മറ്റൊരു കാര്യവുമുണ്ട്. അവരല്ലാതെ പാസ്പോര്‍ട്ട് പോലും പണയത്തില്‍ വെച്ച് വീട്ടിലേക്ക് പണമയക്കുന്ന ആളുകളുമുണ്ട്. അവര്‍ സിറ്റിയില്‍ ജീവിച്ചാല്‍ പൊലീസിന്റെ മുന്നില്‍ അകപ്പെട്ടാലോയെന്ന് കരുതി പലപ്പോഴും മരുഭൂമിയിലാണ് ജീവിക്കുന്നത്. പേര്‍ഷ്യക്കാരനിലൂടെ അവരുടെ കഥകൂടെയായിരുന്നു പറഞ്ഞത്. രണ്ടുക്കൂട്ടം ആളുകളെയും സിനിമയില്‍ കാണിച്ചിരുന്നു. ഈ സിനിമയില്‍ നായകനായി നിവിന്‍ പോളിയോ ആസിഫ് അലിയോ അഭിനയിച്ചിരുന്നെങ്കില്‍ വേറെ ലെവലായേനെ,’ സാബു സര്‍ഗം പറയുന്നു.


Content Highlight: Sabu Sargam Talks About Asif Ali And Nivin Pauly

We use cookies to give you the best possible experience. Learn more