| Friday, 9th July 2021, 12:09 pm

'ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്, എനിക്ക് കിട്ടാത്തതും അതാണ്'; ഒരു മൃഗത്തെ പോലെ തന്നെ വേട്ടയാടിയെന്ന് സാബു എം. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പ് പ്രതികരണവുമായി കിറ്റക്സ് എം.ഡി. സാബു എം. ജേക്കബ്. താന്‍ സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. തെലങ്കാനയിലേക്ക് പോകുംമുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.

‘നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്.

ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ’, സാബു ജേക്കബ് പറഞ്ഞു.

53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സാബു ജേക്കബ് ചോദിച്ചു.

സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നതെന്നും തനിക്കൊന്നും സംഭവിക്കാനില്ല, കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി തനിക്ക് ബിസിനസ് ചെയ്യാം. കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കുമെന്നും സാബു പറഞ്ഞു.

3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് കിറ്റെക്സ് എം.ഡി. സാജു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഹൈദരാബാദിലേക്ക് പോകുന്നത്.

തന്റെ വ്യവസായത്തപ്പറ്റിയെല്ലാം നേരത്തെ തെലങ്കാന വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും അവര്‍ താത്പര്യമറിയിച്ചിട്ടു
ണ്ടെന്നും സാബു എം. ജേക്കബ് പറഞ്ഞിരുന്നു.

കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് തങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sabu Jacob response

We use cookies to give you the best possible experience. Learn more