പത്മനാഭക്ഷേത്രത്തിന്റെ വിധി മുന്‍ നിര്‍ത്തി ശബരിമല അമ്പലം മല അരയര്‍ക്ക് തിരികെ നല്‍കണം; പി.കെ സജീവ്
Kerala News
പത്മനാഭക്ഷേത്രത്തിന്റെ വിധി മുന്‍ നിര്‍ത്തി ശബരിമല അമ്പലം മല അരയര്‍ക്ക് തിരികെ നല്‍കണം; പി.കെ സജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 8:39 pm

പത്തനംതിട്ട: തിരുവനന്തപുരത്തെ പദ്മനാഭസ്വാമി നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിം കോടതി വിധി മുന്‍ നിര്‍ത്തി ശബരിമല അമ്പലം മല അരയര്‍ക്ക് തിരികെ നല്‍കണമെന്ന് മല അരയ സഭ നേതാവ് പി.കെ സജീവ്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിനാണെന്ന സുപ്രീംകോടതിവിധി വളരെ പ്രതീക്ഷയോടെയാണ് മല അര സമുദായം നോക്കിക്കാണുന്നതെന്നും ഈ വിധിയുടെ പശ്ചാത്തലത്തില്‍ മല അരയ സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്ന ശബരിമല അമ്പലവും സമുദായത്തിനു വിട്ടു നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും പി.കെ സജീവ് പറഞ്ഞു.

തിരുവിതാംകൂര്‍ രാജകൊട്ടാരം ഉള്‍പ്പെടുന്ന പ്രത്യേക സമിതി ശ്രീപത്മനാഭ സ്വാമിക്ഷേത്ര ഭരണത്തിനായി രൂപീകരിക്കണമെന്നും സുപ്രീംകോടതി പാഞ്ഞതായി അറിയുന്നു… അതേ മാതൃകയില്‍ തന്നെ ശബരിമല അമ്പലത്തിന്റെ ഭരണത്തിനായി മല അരയ സമുദായത്തിന് അധികാരപ്പെടുത്തിക്കൊണ്ട്ഒരു സമിതിക്കു രൂപം നല്‍കണം. ഇതേപ്പറ്റി സംസ്ഥാന സര്‍ക്കാര്‍അടിയന്തരമായിആലോചിക്കണമെന്നും പി.കെ സജീവ് പറഞ്ഞു.

പി.കെ സജീവിന്റെ പ്രസ്താവന പൂര്‍ണരൂപം,

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിനാണെന്ന സുപ്രീംകോടതിവിധി വളരെ പ്രതീക്ഷയോടെയാണ് മല അര സമുദായം നോക്കിക്കാണുന്നത്..

ഈ വിധിയുടെ പശ്ചാത്തലത്തില്‍ മല അരയ സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്ന ശബരിമല അമ്പലവും സമുദായത്തിനു വിട്ടു നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കണം. തിരുവിതാംകൂര്‍ രാജകൊട്ടാരം ഉള്‍പ്പെടുന്ന പ്രത്യേക സമിതി ശ്രീപത്മനാഭ സ്വാമിക്ഷേത്ര ഭരണത്തിനായി രൂപീകരിക്കണമെന്നും സുപ്രീംകോടതി പാഞ്ഞതായി അറിയുന്നു… അതേ മാതൃകയില്‍ തന്നെ ശബരിമല അമ്പലത്തിന്റെ ഭരണത്തിനായി മല അരയ സമുദായത്തിന് അധികാരപ്പെടുത്തിക്കൊണ്ട്ഒരു സമിതിക്കു രൂപം നല്‍കണം. ഇതേപ്പറ്റി സംസ്ഥാന സര്‍ക്കാര്‍അടിയന്തരമായിആലോചിക്കണം .

പ്രഗല്‍ഭരായ വക്കിലന്മാരെവച്ചാണ് തിരുവിതാം കൂര്‍ രാജകൊട്ടാരം സുപ്രീം കോടതിയില്‍ കേസ് നടത്തിയത്.എന്നാല്‍ ഇതിനുള്ള സാമ്പത്തിക ശേഷി മല അരയ സമുദായത്തിനില്ല. ശബരി മല പോലെ നിലക്കല്‍, വളളിയാംകാവ് എന്നീ ക്ഷേത്രങ്ങളും മലഅരയ സമുദായത്തിന്റെ തായിരുന്നു. ഇതു പിന്നീട് ദേവസ്വം ബോര്‍ഡ് കൈവശപ്പെടുത്തുകയായിരുന്നു. ഈ അമ്പലങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ സമുദായവും പണം മുടക്കി കേസു നടത്തുമായിരുന്നു. ഇത് ഗവണ്‍മെന്റ്തിരിച്ചറിയണം

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തന്നെ പുനരാലോചനക്ക് തയ്യാറാവുകയും ചരിത്രത്തില്‍ സംഭവിച്ചു പോയ വലിയഒരു തെറ്റിനെ തിരുത്താന്‍ തയ്യാറാവുകയും വേണം .ഇന്നത്തെ സുപ്രീം കോടതി വിധിയെ പിന്താങ്ങിയവരെല്ലാം സമുദായത്തിന്റെ ആവശ്യത്തെയും പിന്താങ്ങേണ്ടവരാണെന്നു പറയേണ്ടതില്ലല്ലോ.

ശബരിമല അമ്പലത്തിലെ ആചാരങ്ങളില്‍ ഈഴവര്‍ക്കും, സാംബവരും കുറവരുമുള്‍പ്പടെയുള്ള ദലിതര്‍ക്കും, ഇതര ഗോത്ര ജനതക്കുമുണ്ടായിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിക്കണം.

ഇനി മല അരയ സമുദായം രാജകുടുംബത്തില്‍ ഉള്‍പ്പെടുന്നവരല്ല എന്നു തോന്നുന്നെങ്കില്‍ വായിക്കാനറിയാവുന്നവര്‍ പ്രജുഡീസ് ഇല്ലാതെ ചരിത്രം പുറകോട്ടു വായിച്ചു നോക്കിയാല്‍ മതി. അറിവും അധികാരവും ഉണ്ടായിരുന്ന ഒരു ജനതയായിരുന്നു ഇവിടത്തെ മല അരയരുള്‍പ്പെടുന്ന ഗോത്ര ജനതയും ദലിതരും എന്ന് അവിടെ കാണാം. പരദേശത്തു നിന്നു വന്നവര്‍ ഇവിടെയുണ്ടായിരുന്നവരെ കീഴടക്കി ഭരണം പിടിച്ചതാണെന്നു മനസ്സിലാക്കാം..

അന്നുണ്ടായിരുന്ന കവനെന്റ് എല്ലാം കടലിലെറിഞ്ഞ് പുതിയ ചരിത്രം രചിച്ചതാണെന്ന് ചരിത്രം തന്നെ പറഞ്ഞു തരും.

ശബരിമല അമ്പലം മല അരയ സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്നു എന്നുള്ളതിന്റെ തെളിവുകള്‍ നിരവധിയുണ്ട്,സര്‍ക്കാരിനിത്‌ന്‌കൈമാറുകയും ചെയ്തിട്ടുണ്ട്. മല അരയ സമുദായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല അടക്കമുള്ള നിരവധി അമ്പലങ്ങള്‍ പന്തളം അധീനപ്പെടുത്തുകയായിരുന്നു. കടം കേറിയപ്പോള്‍പന്തളം കൊട്ടാരം ഇത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തിനും ,പിന്നീട് ജനാധിപത്യ ഗവണ്‍മെന്റ് നിലവില്‍ വന്നപ്പോള്‍ അത് ദേവസ്വം ബോര്‍ഡിലേക്ക് കൈ മാറ്റപ്പെടുകയുമായിരുന്നു.

മല അരയ സമുദായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശബരിമല ഉള്‍പ്പെടെയുള്ള അമ്പലങ്ങള്‍തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് 1950 ല്‍ മല അരയ സമുദായ നേതാവ് കൊച്ചുരാമന്‍ കേളന്‍ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി .കെ. നാരായണപിള്ളയോട് ആവശ്യപ്പെട്ട പ്രമേയവും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു.

സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കാശ്രയമായ ഈ സര്‍ക്കാര്‍ മല അരയ സമുദായ പ്രതിനിധികളുമായി ചര്‍ച്ച നടത്തി സമുദായത്തെ കോടതികളിലേക്കു വലിച്ചിഴക്കാതെ നീതി എത്തിച്ചു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ