| Wednesday, 9th September 2020, 10:32 am

നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്: ശാരദക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി.

നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ടെന്നായിരുന്നു ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളില്‍ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും ഞൊടിയിടയില്‍ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നു.

അതിവിടെ സ്ഥിരമായി നേരിടുന്നവര്‍ കണ്ടു പഴകിയതാണ്. അവര്‍ക്ക് പെട്ടെന്നു പിടി കിട്ടുന്നതാണ്.

സങ്കടമുണ്ട്, നിരാശയും പ്രതിഷേധവും വെറുപ്പുമുണ്ട്. അതു രേഖപ്പെടുത്താന്‍ വാക്കുകളില്ല..പ്രതിപക്ഷ നേതാവ് എന്നത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഒരു ഉന്നതപദവിയാണ്. ഭരണത്തിന്റെ ഭാഗം തന്നെയാണ്.

‘ശ്രുതി കേട്ട മഹീശര്‍ തന്നെയീ വൃതിയാനം’ തുടങ്ങുകില്‍ ധര്‍മ്മഗതിയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം? ( എല്ലാക്കാലത്തും സ്ത്രീവിരുദ്ധ പ്രസ്താവങ്ങളോടു നടത്തിയ പ്രതികരണങ്ങള്‍ മിനക്കെട്ടിരുന്നു തപ്പിയാല്‍ എന്റെ ടൈം ലൈനില്‍ കിട്ടും. അതു കണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ‘അന്നു തള്ളേടെ വായില്‍ പഴമായിരുന്നോ’ എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് ഇറങ്ങാവൂ . ആരു ചീത്തവിളിച്ചാലും ഞാന്‍ സ്ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും.) എന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് വങ്കത്തരം പറയരുതെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പറഞ്ഞത്.

‘സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ചെന്നിത്തല പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയണം. ഈ വിഷയം വനിതാ കമ്മീഷന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടിയിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ വ്യക്തി യുവതിയെ പീഡിപ്പിച്ച സംഭവത്തെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

തിരുവനന്തപുരത്ത് കൊവിഡ് രോഗിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ജി.ഒ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അസോസിയേഷന്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. സജീവ പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇങ്ങനെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം

എന്നാല്‍ അതെന്താ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

വെറുതെ നിങ്ങള്‍ കള്ളത്തരം പറയുകയാണ്. എന്‍.ജി.ഒ അസോസിയേഷന്‍ ആളാണ് എന്നൊക്കെ. ഞാന്‍ അന്വേഷിച്ചപ്പോള്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്‍.ജി.ഒ യൂണിയനില്‍പ്പെട്ടായാളാണെന്നാണ് എനിക്ക് കിട്ടിയ വിവരം എന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്നും പ്രസ്താവന അടര്‍ത്തി മാറ്റി വിവാദമാക്കുകയായിരുന്നു എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭരതന്നൂര്‍ സ്വദേശി പ്രദീപാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.

കൈകള്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈകള്‍ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടു. വായില്‍ തോര്‍ത്ത് മുണ്ട് തിരുകി കയറ്റിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറന്റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതി യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു.

യുവതിയെ പ്രദീപ് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; S saradakutty against Remesh chennithala

We use cookies to give you the best possible experience. Learn more