മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഗായകരിലൊരാളാണ് പി. ജയചന്ദ്രന്‍. സംഗീതപ്രേമികള്‍ക്ക് എല്ലാകാലവും ഓര്‍ത്തിരിക്കാവുന്ന ഒരുപിടി മികച്ച ഗാനങ്ങള്‍ ജയചന്ദ്രന്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഭാവഗായകന്‍ എന്നറിയപ്പെടുന്ന ജയചന്ദ്രന്‍ അഞ്ച് ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ജയചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.
പി. ജയചന്ദ്രനും എ.ആര്‍. റഹ്‌മാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയചന്ദ്രന്റെ ഏറ്റവുമടുത്ത സുഹൃത്തായ എസ്. മനോഹരന്‍. എ.ആര്‍. റഹ്‌മാന് വേണ്ടി ജയചന്ദ്രന്‍ പാടിയിട്ടുള്ള പാട്ടുകളെല്ലാം അതിമനോഹരമാണെന്ന് മനോഹരന്‍ പറയുന്നു. 2002ല്‍ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ പാട്ടിനായി രാത്രി 12 മണിക്ക് റഹ്‌മാന്‍ ജയചന്ദ്രനെ സ്റ്റുഡിയോയിലേക്ക് വിളിച്ചിരുന്നെന്ന് മനോഹരന്‍ പറഞ്ഞു.
അര്‍ധരാത്രിയില്‍ റെക്കോഡ് ചെയ്യുന്നത് റഹ്‌മാന്റ് പതിവായിരുന്നന്നും പല ഗായകരും അതിനോട് സഹകരിക്കാറുണ്ടായിരുന്നെന്നും മനോഹരന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു ദൈവം തന്ത പൂവേ’ എന്ന പാട്ടായിരുന്നു റെക്കോഡ് ചെയ്തതെന്നും അത് തീര്‍ന്നപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായെന്നും മനോഹരന്‍ പറഞ്ഞു. ജയചന്ദ്രന്റെ മകനും അന്ന് കൂടെയുണ്ടായിരുന്നെന്നും മനോഹരന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഒരു ഹിന്ദി പാട്ട് കൂടി പാടണമെന്ന് റഹ്‌മാന്‍ ആവശ്യപ്പെട്ടെ്‌നനും അത് ജയചന്ദ്രന് ഇഷ്ടമായില്ലെന്നും മനോഹരന്‍ പറഞ്ഞു. ഒടുവില്‍ മകന്റെ നിര്‍ബന്ധത്തില്‍ ജയചന്ദ്രന്‍ ആ പാട്ട് പാടിയെന്നും അതിന്റെ ബാക്കി അല്‍ക്കാ യാഗിനിക്കിനെക്കൊണ്ട് റഹ്‌മാന്‍ പാടിപ്പിച്ച് പൂര്‍ത്തിയാക്കിയെന്നും മനോഹരന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മനോഹരന്‍.
‘എ.ആര്‍. റഹ്‌മാന് വേണ്ടി ജയചന്ദ്രന്‍ മനോഹരമായ പാട്ടുകള്‍ പാടിയിട്ടുണ്ട്. അതിലൊന്നാണ് കന്നത്തില്‍ മുത്തമിട്ടാലിലെ പാട്ട്. ആ പാട്ട് റെക്കോഡ് ചെയ്യാന്‍ വേണ്ടി രാത്രി 12 മണിക്കാണ് റഹ്‌മാന്‍ ജയചന്ദ്രനെ സ്റ്റുഡിയോയിലേക്ക് വിളിച്ചത്. റഹ്‌മാന്റ രീതിയായിരുന്നു അത്. പല പാട്ടുകാരും അതുമായി സഹകരിച്ചിട്ടുണ്ട്. ജയചന്ദ്രന്റെ മകന്‍ ദിനുനാഥും അന്ന് കൂടെയുണ്ടായിരുന്നു.
ഒരു ദൈവം തന്ത പൂവേ എന്ന പാട്ട് റെക്കോഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയായി. ഒരു ഹിന്ദി പാട്ട് കൂടി പാടാമോ എന്ന് റഹ്‌മാന്‍ ചോദിച്ചു. ജയചന്ദ്രന് അത് ഇഷ്ടമായില്ല. പുള്ളി ചൂടായി. ഒടുവില്‍ മകന്റെ നിര്‍ബന്ധത്തില്‍ ജയചന്ദ്രന്‍ ആ പാട്ട് പാടി. റഹ്‌മാന്‍ പിന്നീട് അതേ ലൈന്‍ അല്‍ക്കാ യാഗ്നിക്കിെനക്കൊണ്ടു പാടിച്ച് അതിമനോഹരമായ ഒരു ഡ്യുയറ്റാക്കി,’ മനോഹരന്‍ പറഞ്ഞു.
Content Highlight: S Manoharan shares the memories of P Jayachandran