| Monday, 15th April 2024, 12:40 pm

ധോണിയെ മറികടന്ന് ഇങ്ങനെ ഒരു റെക്കോഡ് അവന്‍ സ്വന്തമാക്കുമെന്ന് വിചാരിച്ചില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈക്ക് തകര്‍പ്പന്‍ വിജയം. 20 റണ്‍സിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് ആണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്.

ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് 40 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബേ 38 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. രചിന്‍ രവീന്ദ്ര 16 പന്തില്‍ നിന്ന് 21 റണ്‍സും നേടി. ഇതോടെ ഐ.പി.എല്ലില്‍ കുറഞ്ഞ ഇന്നിങ്സില്‍ 2000 റണ്‍സ് തികച്ച് നിര്‍ണായക നാഴികകല്ലും താരം പിന്നിട്ടിരുന്നു.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ മുംബൈക്കെതിരെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉയര്‍ന്ന റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് ഗെയ്ക്വാദിനെ തേടിയെത്തിയിരിക്കുന്നത്.

ഐ.പി.എല്ലില്‍ മുംബൈക്കെതിരെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉയര്‍ന്ന റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം

ഋതുരാജ് ഗെയ്ക്വാദ് – 69 – 2024

എം.എസ്. ധോണി – 63* – 2013

എം.എസ്. ധോണി – 51* – 2012

എം.എസ്. ധോണി – 51 – 2013

ആറാം വിക്കറ്റില്‍ എം.എസ്. ധോണി ഇറങ്ങി വെറും നാല് പന്തില്‍ നിന്ന് മൂന്ന് സിക്സറുകള്‍ അടക്കം 20 ആണ് നേടിയത്. ധോണിയുടെ തകര്‍പ്പന്‍ സ്ട്രൈക്കാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 500 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ചെന്നൈ ബൗളിങ് നിരയില്‍ മതീഷ പതിരാനയുടെ തകര്‍പ്പന്‍ പ്രകടനം കൂടെ ആയപ്പോള്‍ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞു 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. കളിയിലെ താരവും പതിരാനയാണ്.

മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് രോഹിത് ശര്‍മയാണ്. 63 പന്തില്‍ നിന്ന് 11 ഫോറും അഞ്ചു സിക്സ് ഉള്‍പ്പെടെ 105 റണ്‍സ് നേടി പുറത്താകാതെയാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്. എപ്രില്‍ 19ന് ലഖ്നൗവുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം.

Content Highlight: Ruturaj Gaikwad In Record Achievement

We use cookies to give you the best possible experience. Learn more