| Wednesday, 2nd March 2022, 4:37 pm

ഉക്രൈന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സെലന്‍സ്‌കിയെ മാറ്റാന്‍ നീക്കം; മുന്‍ പ്രസിഡന്റ് യാനുകോവിച്ച് ബലാറസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബലാറസ്: ഉക്രൈന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സെലന്‍സ്‌കിയെ പുറത്താക്കാന്‍ റഷ്യന്‍ നീക്കം. റഷ്യന്‍ അനുകൂലിയായ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പ്രസിഡന്റാക്കാനാണ് നീക്കം നടക്കുന്നത്. യാനുകോവിച്ച് ബലാറസില്‍ എത്തി.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് അട്ടിമറി നീക്കമെന്നാണ് സൂചന. എല്ലാ കാലത്തും ഉക്രൈനെ കയ്യടക്കി വെക്കാനാഗ്രഹിക്കുന്നില്ലെന്നും റഷ്യന്‍ അനുകൂല സര്‍ക്കാരിനെ സ്ഥാപിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് പുടിന്റെ ആദ്യസന്ദേശത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

2014 വരെ ഉക്രൈനില്‍ അധികാരത്തിലിരുന്ന റഷ്യന്‍ അനുകൂലിയായ നേതാവാണ് വിക്ടര്‍ യാനുകോവിച്ച്.

2010 മുതല്‍ 2014 വരെ ഉക്രൈന്‍ ഭരിച്ചിരുന്നത് വിക്ടര്‍ യാനുകോവിചാണ്. 2014 ല്‍ യാനുകോവിച്ചിന്റെ ഭരണം അട്ടിമറിക്കപ്പെടുകയായിരുന്നു. റഷ്യയോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന റഷ്യന്‍ സംസ്‌കാരമാണ് ഉക്രൈന്റേത് എന്ന വിശ്വസിച്ചിരുന്ന നേതാവാണ് യാനുകോവിച്ച്.

റഷ്യയുമായി വളരെയടുത്ത ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുവാനും നാറ്റോ സൈനികസഖ്യവും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധങ്ങള്‍ കുറക്കാനും ശ്രമിച്ചിരുന്നയാളായിരുന്നു അദ്ദേഹം. അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം അദ്ദേഹം രാജ്യത്തില്‍ നിന്നും പുറത്ത് പോയിരുന്നു.

ബലാറസില്‍ യാനുകോവിച്ച് എത്തി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ അനുകൂല നേതാവിനെ അധികാരത്തിലെത്തിയ യുദ്ധത്തിന് അവസാനമിടാനാണ് പുടിന്‍ കണക്ക് കൂട്ടുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവറോ ഇന്ന് മാധ്യമങ്ങളെ കാണവേ മൂന്നാം ലോക മഹായുദ്ധത്തെ പറ്റി പറഞ്ഞിരുന്നു. മൂന്നാം ലോക മഹായുദ്ധമുണ്ടായാല്‍ അത് ആണവ യുദ്ധമാകുമെന്നും അത് വളരെ നാശനഷ്ടമുണ്ടാക്കുമെന്നു അദ്ദേഹം പറഞ്ഞിരുന്നു.


Content Highlight: russia attembpts to remove to remove Selensky from Ukraine presidency, Former President Yanukovych in Belarus

We use cookies to give you the best possible experience. Learn more