ഉക്രൈനിനടുത്ത് ആണവായുധ അഭ്യാസത്തിനുത്തരവിട്ട് പുടിൻ; യു. എസിനും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പെന്ന് മോസ്കോ
World
ഉക്രൈനിനടുത്ത് ആണവായുധ അഭ്യാസത്തിനുത്തരവിട്ട് പുടിൻ; യു. എസിനും സഖ്യകക്ഷികൾക്കുമുള്ള മുന്നറിയിപ്പെന്ന് മോസ്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2024, 1:20 pm

മോസ്കോ: ഉക്രൈനിനടുത്ത് ആണവായുധ അഭ്യാസത്തിനുത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഈ ഉത്തരവ് യു.എസിനും സഖ്യ കക്ഷികൾക്കുമുള്ള മുന്നറിയിപ്പാണെന്ന് മോസ്‌കോയിലെ വിദേശ പ്രതിരോധ മന്ത്രാലയങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉക്രൈൻ സംഘർഷം കൂടുതൽ വഷളാക്കരുതെന്ന് യു.എസും സഖ്യ കക്ഷികളും റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനെതിരെയുള്ള പുടിന്റെ മറുപടിയാണ് ഈ പുതിയ ഉത്തരവ്.

റഷ്യ ഒന്നിലധികം തവണ ആണവായുധ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് ലോക രാജ്യങ്ങൾ പരാതി പറയുമ്പോഴും 2020 മുതൽ റഷ്യ ഇതേ നയം തന്നെയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ആണവായുധങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുക, ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഈ ആണവായുധ അഭ്യാസം നടത്തുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. യുദ്ധമുഖത്ത് മിസൈലുകൾ ഉപയോഗിച്ച് പ്രയോഗിക്കാൻ കഴിയുന്ന ആണവായുധങ്ങളാണ് പരീക്ഷിക്കുക.

ഉക്രൈനുമായി നേരിട്ട് അതിർത്തി പങ്കിടുന്ന സതേൺ മിലിറ്ററി ഡിസ്ട്രിക്റ്റിലാണ് ആയുധാഭ്യാസം നടത്തുക. റഷ്യ-ഉക്രൈൻ സംഘർഷം രൂക്ഷമായതിനു ശേഷം ഉക്രൈനിൽ ആണവായുധം പ്രയോഗിക്കാൻ പുടിൻ പലതവണ പരാമർശിച്ചിട്ടുണ്ട്.

2022 ൽ ഉക്രൈൻ -റഷ്യ സംഘർഷം രൂക്ഷമായിരിക്കുമ്പോൾ ഉക്രൈനെതിരെ ആണവായുധം പ്രയോഗിക്കാൻ പുടിൻ ചിന്തിച്ചിരുന്നെന്ന് യു.എസ് ആരോപിച്ചു.

റഷ്യയെ പരാജയപ്പെടുത്തുക എന്ന യു.എസിന്റെയും നാറ്റോയിലെ രാജ്യങ്ങളുടെയും നയത്തിനെതിരെയുള്ള തുറന്ന ആക്രമണമാണ് ഈ ആണവായുധ അഭ്യാസത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇത് ഉക്രൈൻ- റഷ്യ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും റഷ്യൻ ആഭ്യന്തര മന്ത്രായലയം പറഞ്ഞു.

1945 ൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും യു.എസ് ഉപയോഗിച്ച ആണവായുധങ്ങൾ പോലെയുള്ള കിലോ ടി.എൻ.ടിയിൽ അളക്കുന്ന ആണവായുധങ്ങളെ ടാക്ടിക്കൽ ആയുധങ്ങളായാണ് കണക്കാക്കുന്നത്. റഷ്യക്ക് ഇതുപോലെ 6000 ആയുധങ്ങളും യു.എസിനു വിവിധ ഇടങ്ങളിലായി 180 ആയുധങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

 

Content Highlight: Russia’s tactical nuclear drills