| Monday, 11th December 2023, 8:36 am

ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാകില്ല: റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: ഹമാസിന്റെ പേര് പറഞ്ഞ് ഗസയിലെ മുഴുവൻ ഫലസ്തീനികളെയും കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്.

ദോഹ ഫോറത്തിൽ ഓൺലൈനിൽ പങ്കെടുത്ത ലാവ്റോവ് ഫലസ്തീനിലെ നിലവിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രഈലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായതല്ല എന്നും അദ്ദേഹം പറഞ്ഞു.

‘ദശാബ്ദങ്ങളായി ഗസയിൽ തുടരുന്ന ഉപരോധവും ഇസ്രഈലുമായി അതിർത്തി പങ്കിട്ടുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രമെന്ന് ദശാബ്ദങ്ങളായി ഫലസ്തീനികൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനങ്ങളുമൊക്കെയാണ് അതിന് കാരണം,’ ലാവ്റോവ് പറഞ്ഞു.

ഗസയിൽ വെടിനിർത്തലിനുള്ള യു. എൻ സുരക്ഷാ കൗൺസിലിലെ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിയെയും റഷ്യ അപലപിച്ചു.

ഉടൻ വെടിനിർത്തൽ നടപ്പാക്കുന്നതിൽ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് അത് അപ്രധാനമാകുന്നില്ലെന്നും തന്റെ പോരാട്ടം തുടരുമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു.

ഗസ വിഷയത്തിൽ യു.എൻ സുരക്ഷാ കൗൺസിലിന്റെ ആധികാരികതയും വിശ്വാസ്യതയും തകർന്നുവെന്നും ദോഹ ഫോറത്തിൽ അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴ് മുതലുള്ള ഇസ്രഈലി ആക്രമണങ്ങളിൽ ഇതുവരെ 18,000ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 297 ആളുകൾ കൊല്ലപ്പെട്ടു.

Content Highlight: Russia’s FM say Israel cannot carry out ‘collective punishment’ of people in Gaza

We use cookies to give you the best possible experience. Learn more