| Wednesday, 12th October 2022, 4:39 pm

യു.എസ് ടെക് ഭീമന്‍ ഫേസ്ബുക്ക് മെറ്റയെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: യു.എസ് ടെക് ഭീമനും ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയുമായ മെറ്റയെ ഭീകരവാദ- തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ.

രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങിന്റേതാണ് (Rosfinmonitoring) നടപടിയെന്ന് ഇന്റര്‍ഫാക്‌സ് (Interfax) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 11നായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ, താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമുള്ള അതേ പട്ടികയിലാണ് മെറ്റയും ഉള്‍പ്പെട്ടിരിക്കുന്നത്.

ഉക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിരോധിച്ചിരുന്നു. മാതൃ കമ്പനിയായ മെറ്റ റഷ്യോഫോബിയ (Russophobia) അനുവദിച്ച് കൊടുക്കുന്നെന്നും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തീവ്രവാദ- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും ആരോപിച്ചായിരുന്നു നിരോധനം.

റഷ്യന്‍ മാധ്യമങ്ങള്‍ക്കും ഇന്‍ഫര്‍മേഷന്‍ സോഴ്‌സുകള്‍ക്കുമെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി റഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സിയായ റോസ്‌കോമാട്‌സറായിരുന്നു ഫേസ്ബുക്കിനെ നിരോധിച്ചത്.

‘റഷ്യന്‍ അധിനിവേശക്കാര്‍ക്ക് മരണം’ പോലുള്ള പ്രസ്താവനകള്‍ പ്ലാറ്റ്ഫോമില്‍ അനുവദിക്കുമെന്നും എന്നാല്‍ സാധാരണക്കാര്‍ക്കെതിരായി ഭീഷണിയില്ലെന്നും മെറ്റ പറഞ്ഞിരുന്നു. ഉക്രൈനിനുള്ളില്‍ നിന്ന് പോസ്റ്റുചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ മാറ്റം ബാധകമാകൂ എന്നും വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് മുതല്‍ റഷ്യയില്‍ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും ആക്‌സസ് ഇല്ലെങ്കിലും പല റഷ്യക്കാരും വി.പി.എന്‍ ഉപയോഗിച്ച് ഇവ ആക്‌സസ് ചെയ്യുന്നത് തുടര്‍ന്നിരുന്നു.

റഷ്യയില്‍ താരതമ്യേന കൂടുതല്‍ ജനപ്രിയമായ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം.

Content Highlight: Russia added Facebook Meta to the list of terrorist and extremist groups

We use cookies to give you the best possible experience. Learn more