| Wednesday, 11th April 2018, 5:16 pm

ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്
പറവൂര്‍: വരാപ്പുഴ കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്. വീട്ടില്‍ കയറി വാസുദേവനെ ആക്രമിച്ച ശ്രീജിത്തിനെ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും മരിച്ച ശ്രീജിത്തിന് എതിരായി തന്നെയാണ് വാസുദേവന്റെ മകന്‍ മുമ്പ് മൊഴി നല്‍കിയതെന്ന് പൊലീസ് എസ്.പി വ്യക്തമാക്കി.
 
വാരാപ്പുഴ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് വിനീഷ് പറഞ്ഞത്.
 

“അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആളല്ല”, മരണപ്പെട്ട ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നെന്നും അയാളുമായി ഒരുവിധ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് പറഞ്ഞിരുന്നു.. വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പൊലീസിനോട് പറഞ്ഞിരുന്നില്ലെന്നും വിനീഷ് വെളിപ്പെടുത്തിയിരുന്നു.

 
കഴിഞ്ഞ ദിവസം ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് മര്‍ദ്ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
 
വെള്ളിയാഴ്ച വാരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.

ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

 
വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീജിത്തും സംഘവും ആയുധങ്ങളുമായി വാസുദേവന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഈ സമയം വാസുദേവനും ഭാര്യ സീതയും മകന്‍ വിനീഷും മകള്‍ വിനീതയും വിനീതയുടെ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ വിനീഷിനെ സംഘം വടിവാള്‍ കൊണ്ട് വെട്ടി. വിനീതയുടെ മകള്‍ മൂന്നുവയസ്സുള്ള നിഖിതയെ അക്രമികള്‍ വലിച്ചെറിഞ്ഞു.
 
ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ മൃതദേഹവുമായി ദേശീയപാത കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉപരോധിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more