| Monday, 13th February 2023, 11:26 pm

അന്ന് പെലെ ഇന്ന് ക്രിസ്റ്റ്യാനോ, ഇരുവരും സഞ്ചരിച്ചത് ഒരേ പാതയില്‍: അല്‍ നസര്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ജനുവരിയിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.

അഭിമുഖത്തില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ക്ലബ്ബില്‍ താന്‍ അഭിമുഖീകരിച്ചിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം റൊണാള്‍ഡോ പരാമര്‍ശിച്ചിരുന്നു.

തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയും പരസ്പര ധാരണയോടെ പിരിഞ്ഞത്. യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ അല്‍ നസറുമായി സൈനിങ് നടത്തുകയായിരുന്നു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് റൊണാള്‍ഡോ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറിയത് ഇനിയും അംഗീകരിക്കാനാകാത്തവരുണ്ട്. എന്നാല്‍ താരം മികച്ച മൂവ്‌മെന്റാണ് നടത്തിയതെന്നും ബ്രസീല്‍ ഇതിഹാസം പെലെയും സമാന കരിയറില്‍ സമാന നീക്കം നടത്തിയിരുന്നെന്നും പറയുകയാണ് അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യ.

പെലെ 1975ല്‍ തന്റെ കരിയറിന്റെ അവസാനമായപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്മോസിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഷ്യയുടെ പ്രസ്താവന.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ നീക്കത്തെ ഞാന്‍ പെലെയുടെ കരിയറിന്റെ അവസാന കാലത്തെ കൂടുമാറ്റവുമായി താരതമ്യം ചെയ്യുകയാണ്. റൊണാള്‍ഡോ സൗദി ലീഗായ അല്‍ നസറിലേക്കാണ് ചേക്കേറിയതെങ്കില്‍ പെലെ നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗിലേക്ക് പോവുകയായിരുന്നു.

എന്തായാലും റൊണാള്‍ഡോ സൗദിയിലേക്കെത്തിയത് ഇവിടുത്തെ ഫുട്ബോളിന്റെയും മറ്റ് കായിക സംസ്‌കാരത്തിന്റെയും പുരോഗമനത്തിന് വഴിയൊരുക്കും. ഒരു കളിക്കാരനെക്കാള്‍ അപ്പുറമാണ് ക്രിസ്റ്റ്യാനോയുടെ സ്ഥാനം. അദ്ദേഹം ഈ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്,’ റൂഡി ഗാര്‍ഷ്യ പറഞ്ഞു.

സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. താരം അല്‍നസറില്‍ പരിശീലനം നടത്തുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ ഇപ്പോള്‍ പുറത്തെടുക്കുന്നത്.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Content Highlights: Rudy Garcia states Cristiano Ronaldo’s career is similar to Pele

We use cookies to give you the best possible experience. Learn more