| Thursday, 12th August 2021, 3:08 pm

സാകേത് ഗൊഖലെ തൃണമൂലില്‍; ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കരുനീക്കവുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവരാവകാശപ്രവര്‍ത്തകന്‍ സാകേത് ഗൊഖലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രയാന്‍, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഗൊഖലെയുടെ പാര്‍ട്ടി പ്രവേശനം.

കേന്ദ്രസര്‍ക്കാരിനെതിരെ വിവരാവകാശപോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ സാകേത് ഗൊഖലെ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാനാണ് മമതയുടെ ശ്രമം.

അസമില്‍ അഖില്‍ ഗൊഗോയിയുമായി ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കാനും മമത നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെ മമതയ്ക്ക് പിന്തുണയര്‍പ്പിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഫ്‌ളക്‌സുകളും ഉയര്‍ന്നിരുന്നു.

ദക്ഷിണേന്ത്യയില്‍ സംഘടനാപരമായി ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമത മറ്റ് നേതാക്കളെ കണ്ടിരുന്നു.

പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് നേരത്തെ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞിരുന്നു.

2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിക്ക് തൃണമൂല്‍ ശ്രമം നടത്തുന്നുണ്ട്. താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ വെച്ച് മമതയും സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മമതാ ബാനര്‍ജിയേയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയേയും സോണിയാ ഗാന്ധി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

മമതയ്ക്കും ഉദ്ദവിനും പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനേയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 20നാണ് വെര്‍ച്വല്‍ കൂടിക്കാഴ്ച.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RTI activist Saket Gokhale joins Trinamool Congress Mamata Banarjee

We use cookies to give you the best possible experience. Learn more