ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള സാധ്യത അപകടകരം; ജയിക്കാന്‍ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മതിയാകില്ലെന്ന് ആര്‍.എസ്.എസ് മുഖമാസിക
national news
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള സാധ്യത അപകടകരം; ജയിക്കാന്‍ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മതിയാകില്ലെന്ന് ആര്‍.എസ്.എസ് മുഖമാസിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 8:46 am

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ വിമര്‍ശനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകാമെന്ന സാധ്യത അപകടകരമാണെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂവെന്നും കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തലെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ഈ ലേഖനമെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം അഴിമതിയാണെന്നും മോദി കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അഴിമതി ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടി വന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ശക്തമായ പ്രാദേശിക നേതൃനിരയും പ്രവര്‍ത്തനവും അനിവാര്യമാണെന്നും ഈ ലേഖനത്തില്‍ പറയുന്നു. ‘വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടാകാമെന്ന സാധ്യത അപകടകരമാണ്. ബി.ജെ.പിക്ക് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള ശരിയായ സമയമിതാണ്.

സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂ. കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍,’ ലേഖനത്തില്‍ പറയുന്നു.

നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ സംഘപരിവാര്‍ നേതൃനിരയില്‍ അതൃപ്തി പുകയുന്നതിന്റെ തെളിവാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നോര്‍ത്ത്-സൗത്ത് ഭാഷാ വേര്‍തിരിവും മതപരമായ ഇടപെടലുകളും കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായെന്നും ലേഖനം വിലയിരുത്തുന്നു. ‘ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് തന്നതുപോലെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ വോട്ടുകള്‍ നേടുന്നതിനായി എതിരാളികള്‍ ഭാഷാപരവും മതപരവുമായ സ്വത്വങ്ങളെ ഉപയോഗിച്ചിട്ടുണ്ട്.

പ്രാദേശിക വാദവും ഉപ-പ്രാദേശിക വാദവും വളര്‍ന്നുവരുന്ന പ്രവണതയാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയുടെ അപകടങ്ങളെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു. ചിലര്‍ നോര്‍ത്ത്, സൗത്ത് കാര്‍ഡ് കളിച്ചത് മറ്റൊരു അപകടകരമായ തന്ത്രമാണ്,’ ലേഖനത്തില്‍ പറയുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ മതവും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ലേഖനം പറയുന്നു. മുസ്‌ലിം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചതും, ക്രിസ്തീയ സഭകള്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവരുടെ സ്ഥാപനപരമായ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടി.

Content Highlights: rss weekly organizer criticizes leadership of bjp and says modi effect is diminishing