| Friday, 4th January 2019, 11:02 pm

ആക്രമണം സമാധാനയോഗത്തിനിടെ; ആര്‍.എസ്.എസ് ആസൂത്രിത കലാപത്തിന് ശ്രമിക്കുന്നെന്ന് ഷംസീര്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംഘപരിവാര്‍ ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ സമാധാനയോഗം നടക്കുമ്പോഴാണ് തന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു.

“ആസൂത്രിത കലാപത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. എസ്.പിയുടെ നേതൃത്വത്തില്‍ ഞാനും സി.പി.ഐ.എം നേതാക്കളും ആര്‍.എസ്.എസ് നേതാക്കളും സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. സമാധാനം ഉണ്ടാക്കണം എന്ന് ആര്‍.എസ്.എസിന് ആഗ്രഹമില്ലെന്നതിന്റെ തെളിവാണിത്.”

ആക്രമണം ഉന്നത ആര്‍.എസ്.എസ് നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: ശബരിമല സംഘര്‍ഷം; മോദി കേരളത്തിലേക്ക് വരുന്നില്ല

അല്‍പ്പസമയം മുന്‍പാണ് ഷംസീറിന്റെ തലശ്ശരേി മാടപ്പീടികയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണ സമയം ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.

തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് ഷംസീര്‍.

സംഘപരിവാര്‍ ഹര്‍ത്താലിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു.

ALSO READ: വാളുയര്‍ത്തി നാട്ടുകാരെ ആക്രമിക്കാന്‍ ചെന്നവര്‍ തിരിഞ്ഞോടുന്ന കാഴ്ച നമ്മള്‍ കണ്ടില്ലേ, അത്രയേയൊള്ളൂ ഇവരുടെ വീരശൂരപരാക്രമം: മുഖ്യമന്ത്രി

നേരത്തെ തലശ്ശേരിയില്‍ സി.പി.ഐ.എം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തിരുന്നു. വാഴയില്‍ ശശിയുടെ തിരുവങ്ങാട്ടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്റെ ചുവടുപിടിച്ചാണ് തലശ്ശേരിയില്‍ വീണ്ടും ആക്രമണ പരമ്പരകള്‍ ഉണ്ടായത്. ഇന്നലെ വൈകിട്ട് സി.പി.ഐ.എം തിരുവങ്ങാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലന്റെ വീടിന് നേരെയും ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഹരിദാസന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more