| Sunday, 26th September 2021, 9:50 am

ആര്‍.എസ്.എസിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ കേരളത്തിലെത്തുമ്പോള്‍

അനിവര്‍ അരവിന്ദ്

സഹകരണ മേഖലയ്ക്ക് കേന്ദ്ര മന്ത്രാലയം വേണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ സംഘടനയെ ഓര്‍മ്മയുണ്ടോ?  കേന്ദ്രം ഉടനെ അമിത് ഷായ്ക്ക് കീഴില്‍ സഹകരണ മന്ത്രാലയവും തുടങ്ങിയിരുന്നു. സഹകര്‍ ഭാരതി എന്ന ഈ സംഘപരിവാര്‍ അഫിലിയേറ്റഡ് സംഘടന കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ സഹകരണമേഖലയില്‍ തുറക്കുകയാണ് .

‘deepen co-operatives as a true people-based movement reaching up to the grassroot’ എന്നായിരുന്നു അന്ന് സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിനു കാരണമായി കേന്ദ്രം പറഞ്ഞത്.

കേരളത്തിലുടനീളമായി 38 സൂപ്പര്‍മാര്‍ക്കറ്റുകളും ഏറ്റുമാനൂരില്‍ 9000 സ്‌ക്വയര്‍ഫീറ്റ് സ്റ്റോറുമായും വരുന്ന ഈ നെറ്റ് വര്‍ക്കിന്റെ ലക്ഷ്യമായി അറിയാനാവുന്നത് ഹിന്ദുക്കളായ കര്‍ഷകരെയും ഉപഭോക്താക്കളെയും കച്ചവടക്കാരെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കലാണെന്നാണ്. സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതില്‍ വ്യാപൃതരായിരുന്ന സഹകര്‍ ഭാരതി, പൗരത്വ പ്രക്ഷോഭങ്ങള്‍ക്കു ശേഷമാണ് ഫോക്കസ് മാറ്റുന്നത്.

അക്ഷയശ്രീ മിഷന്റെ SHGകള്‍ ഹിന്ദു എക്കണോമിക് ഫോറം (HEF), Bharat Agro Processing and Marketing Co-operative (Bamco) എന്നീ സഹകര്‍ ഭാരതിക്ക് കീഴിലുള്ള സംഘടനകളുടെ സഹായത്തോടെയാണ് കേരളത്തിലെ നെറ്റ്‌വര്‍ക്ക് വ്യാപനം നടക്കുന്നത്. അടുത്ത 5 വര്‍ഷത്തോടെ 1500 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏറ്റുമാനൂരിലെ സൂപ്പര്‍മാര്‍ക്കറ്റ്

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കുള്ള കേന്ദ്ര സബ്സിഡി (8865 കോടി ബജറ്റ് വകയിരുത്തല്‍) ഉപയോഗിച്ചാണ് ബാംകോയ്ക്ക് കീഴില്‍ സംഘപരിവാറിന്റെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവുകള്‍ ഉണ്ടാക്കപ്പെടുന്നത് .

18 ലക്ഷത്തോളം ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള ധനസഹായത്തിനും 15 ലക്ഷത്തോളം ക്യാപ്പിറ്റല്‍ സപ്പോര്‍ട്ടിനും വകുപ്പുള്ള ഈ സ്‌കീം ഉപയോഗിച്ചാണ് സംഘപരിവാര്‍ ബാംകോയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, എന്നിവിടങ്ങളിലായി ഇവര്‍ക്ക് 40 ഓളം FPOകള്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതില്‍ 12 ഉം കേരളത്തിലാണ്.

ട്വന്റി 20ക്ക് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കൊണ്ട് പഞ്ചായത്ത് പിടിക്കാമെങ്കില്‍ ഹിന്ദുവിനെ ഉണര്‍ത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ കൊണ്ട് കേരളം പിടിക്കാമെന്നാണ് സംഘപരിവാര്‍ കണക്കുകൂട്ടുന്നത്. സഹകരണമേഖല എന്നും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കുടപിടിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്നതിനാല്‍ ഇതത്ര നിസ്സാരമായി കണക്കാക്കിക്കൂടാ.

എന്നാല്‍ രാഷ്ട്രീയവും ബിസിനസ്സും രണ്ടാണ്. കേന്ദ്ര പിന്തുണകൊണ്ടും രാഷ്ട്രീയ പ്ലാനുകള്‍ കൊണ്ട് മാത്രവും ബിസിനസ് നന്നായി പോകണമെന്നില്ല. തമ്മിലടികള്‍ക്കും ഒക്കെ ചാന്‍സുണ്ട്. ചാന്‍സ് കിട്ടിയാല്‍ കയ്യിട്ടുവാരുന്ന കേരളത്തിലെ സംഘപരിവാറിന്റെ കയ്യിലാണെന്നതിനാല്‍ ഇത് സ്വാഭാവികമായും പരാജയമാവും എന്നാണെന്റെ കണക്കുകൂട്ടല്‍. ഈ പൈലറ്റ് വിജയിക്കാതിരിക്കല്‍ കേരളത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ്.

(വിവരങ്ങള്‍ക്ക് കടപ്പാട്: സിഗ്‌നലിലെ ദിനേഷ് നാരായണന്റെ റിപ്പോര്‍ട്ട്)

Content Highlight: RSS supermarket chain targets Kerala – Anivar aravind writes

അനിവര്‍ അരവിന്ദ്

We use cookies to give you the best possible experience. Learn more