| Wednesday, 5th January 2022, 8:56 am

മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തില്‍; ആക്ഷേപവുമായി ആര്‍.എസ്.എസ് മുഖവാരിക, മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെയും ഗുരുതര ആരോപണങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: മദര്‍ തെരേസക്കും മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആര്‍.എസ്. എസ് മുഖവാരിക പാഞ്ചജന്യ. കുരിശേറ്റല്‍, അധികാരം, ഗൂഡാലോചന’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദര്‍ തെരേസക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.

അടുത്തിടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രെജിസ്‌ട്രേഷന്‍ പുതുക്കുന്നത് കേന്ദ്രം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് മുഖവാരികയില്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മദര്‍ തെരേസക്ക് ഭാരത രത്‌നം നല്‍കാന്‍ കാരണം ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങള്‍’ കൊണ്ടാണെന്ന് ലേഖനത്തില്‍ പറയുന്നു. മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു.

ചില ബുക്കുകളേയും ലേഖനങ്ങളേയും ഉദ്ധരിച്ചുകൊണ്ട് മിഷണറീസ് ഒാഫ് ചാരിറ്റിയിലെ അന്തേവാസികള്‍ക്ക് മരുന്നു ചികിത്സയും നിഷേധിച്ചത് കൊണ്ട് അവര്‍ ക്രിസ്തു ക്രൂശില്‍ സഹിച്ച വേദനകള്‍ അനുഭവിച്ചു എന്നും പറയുന്നു. 1991 ല്‍ രോഗബാധിതയായപ്പോള്‍ മദര്‍ കാലിഫോര്‍ണിയായിലെ ആശുപത്രിയിലാണ് ചികിത്സക്കായി പോയതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബര്‍ 25-ന് ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു. ഇതു വിവാദമായതോടെയാണ് രജിസ്‌ട്രേഷന്‍ കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിക്കൊണ്ട് കഴിഞ്ഞദിവസം ഉത്തരവിറക്കി.

എന്നാല്‍, പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ അന്നുമുതല്‍ രജിസ്‌ട്രേഷന്റെ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മിഷണറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായം സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: rss magazine againt mother theressa and missionarries of charity

We use cookies to give you the best possible experience. Learn more