| Monday, 21st March 2022, 8:14 pm

ഇന്നല്ലെങ്കില്‍ നാളെ ദേശീയ പതാക കാവിയാക്കും; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കണമെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ്. നേതാവ്. കര്‍ണാടകയിലെ ആര്‍.എസ്.എസ് നേതാക്കളില്‍ പ്രമുഖനായ കല്ലഡ്‌കെ പ്രഭാകര്‍ ഭട്ടാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

മെഗളൂരുവില്‍ വെച്ച് നടന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ വെച്ചായിരുന്നു ഭട്ടിന്റെ പ്രസ്താവന. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കണമെന്നും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. ഇതിനായി ഹിന്ദുക്കളും ഹിന്ദു സംഘടനകളും ഒന്നിച്ചു നില്‍ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തകര്‍ ആരവം മുഴക്കുന്നതും ഭാരത് മാതാ കി ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്.

ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി ഉയര്‍ത്തണമെന്ന് ബി.ജെ.പി മന്ത്രിയായ ഈശ്വരപ്പയും ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാവുമെന്നാണ് കെ.എസ്. ഈശ്വരപ്പ പറഞ്ഞത്.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഷിമോഗയിലെ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ പതാക മാറ്റി വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കവേയായിരുന്നു ഈശ്വരപ്പ ഇക്കാര്യം പറഞ്ഞത്.

‘അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ ആളുകള്‍ നമ്മളെ നോക്കി ചിരിച്ചില്ലേ? എന്നാലതിപ്പോള്‍ സാധ്യമായില്ലേ? അതുപോലെ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാവിക്കൊടി ദേശീയ പതാകയാകും.

ഹിന്ദു ധര്‍മ്മം നടപ്പാവുന്ന സമയത്ത് ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് രാമന്റെയും ഹനുമാന്റെയും രഥങ്ങളില്‍ കാവിക്കൊടി ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടില്‍ ത്രിവര്‍ണ പതാക ഉണ്ടായിരുന്നോ?

എന്നാലിപ്പോള്‍ ത്രിവര്‍ണ്ണ പതാക നമ്മുടെ ദേശീയ പതാകയാണ്. അതിനെ ബഹുമാനിക്കണം. ദേശീയ പതാകയെ ബഹുമാനിക്കാത്തവര്‍ രാജ്യദ്രോഹികളാണ്,’ ഈശ്വരപ്പ പറഞ്ഞു.

മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധങ്ങളും വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു.

ചെങ്കോട്ടയില്‍ കാവിക്കൊടി ഉയരുമെന്ന പ്രസ്താവിച്ച് ദേശീയ പതാകയെ അപമാനിച്ചെന്ന് കാണിച്ച് നിയമസഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ദേശീയപതാകയെ അപമാനിച്ചതിന് രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കണമെന്നും നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്തുമെന്ന് പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ഇത്തരമൊരു പ്രസ്താവ നടത്തിയ ശേഷം മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഈശ്വരപ്പയ്‌ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: RSS Leader in Karnataka says National Flag will be replaced by Saffron flag

We use cookies to give you the best possible experience. Learn more