| Saturday, 7th September 2024, 8:26 pm

'നിഷേധിക്കുന്നില്ല'; അജിത് കുമാര്‍-ഹൊസബല്ല കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് ആര്‍.എസ്.എസ് നേതാവ് എ. ജയകുമാര്‍.

‘അജിത് കുമാര്‍ എന്താണോ പറയുന്നത് അതിനെ ഞാന്‍ പിന്തുണക്കുന്നു, നിഷേധിക്കുന്നില്ല,’ എന്നാണ് എ. ജയകുമാര്‍ പ്രതികരിച്ചത്. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ആര്‍.എസ്.എസ് നേതാവിന്റെ സ്ഥിരീകരണം.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കണ്ടോ എന്നതില്‍ ഉത്തരം പറയേണ്ടത് അജിത് കുമാറാണെന്നും ഇക്കാര്യങ്ങളൊക്കെ എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ ബാധിക്കുക എന്നും ജയകുമാര്‍ ചോദിച്ചു.

ദത്താത്രേയ ഹൊസബല്ലയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ. ജയകുമാറാണ് കൂടിക്കാഴ്ച്ചയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപുറമെ ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. 2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു.

പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണത്തില്‍ താന്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി എ.ഡി.ജി.പി സമ്മതിക്കുകയും ചെയ്തു.

അതേസമയം അജിത് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളിലും ഡി.ജി.പി അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Content Highlight: RSS leader A.Jayakumar reacting to the meeting of Ajith Kumar and RSS General Secretary Dattatreya Hosaballa

We use cookies to give you the best possible experience. Learn more