| Friday, 15th October 2021, 10:03 am

രാജ്യത്തിന്റെ ഐക്യമായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്; സവര്‍ക്കറെ പുകഴ്ത്തി മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: സവര്‍ക്കറെ പുകഴ്ത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സവര്‍ക്കര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.

വിജയദശമിയോടനുബന്ധിച്ച് ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന. രാജ്യത്തിന്റെ ഐക്യമായിരുന്നു സവര്‍ക്കര്‍ വിഭാവനം ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്ത് ഹിന്ദു-മുസ്‌ലിം ഐക്യം വളര്‍ത്തണമെന്നും ഭിന്നതകളുടെ സംസ്‌കാരമല്ല രാജ്യത്തിനാവശ്യമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആഘോഷങ്ങളിലൂടെ ആളുകളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കണമെന്നും ആര്‍.എസ്.എസ് മേധാവി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ സവര്‍ക്കറിനെ മുഖ്യധാരാ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ആര്‍.എസ്.എസും സംഘപരിവാറും ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തുന്നത്.  നേരത്തെ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് എന്ന കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു

പ്രസ്താവനകള്‍ക്ക് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ബ്രിട്ടീഷുകാരുമായി സഹകരണത്തിലായിരുന്നു ആര്‍.എസ്.എസ്. സവര്‍ക്കറുടെ മാപ്പപേക്ഷ വരുന്നത് 1911ലും 1913 ലുമാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിക്കുന്നത് 1915 ലാണ്,’ എന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി യെച്ചൂരി പറഞ്ഞത്.
ഇതിനൊപ്പം സവര്‍ക്കറുടെ മാപ്പപേക്ഷയുടെ ചിത്രവും യെച്ചൂരി പങ്കുവെച്ചു.

ആള്‍ട്ടര്‍നേറ്റീവ് ഫാക്ടുകള്‍ പറഞ്ഞ് സത്യം വളച്ചൊടിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്നും, ചരിത്രബോധമില്ലാത്ത ഒരു ജനതയ്ക്ക് വേണ്ടി സത്യമെന്ന് തോന്നുന്ന നരേറ്റീവുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതചെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  RSS chief Mohan Bhagwat praises Savarkar

We use cookies to give you the best possible experience. Learn more