| Saturday, 11th May 2019, 9:57 am

റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ബന്ധമില്ലെന്ന് ശശികല; താനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് പത്മ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റെഡി റ്റു വെയിറ്റ് ക്യാംപയിനുമായി ആചാര സംരക്ഷണ സമതിക്ക് ഒരു ബന്ധവുമില്ലെന്നും ശബരിമല പ്രക്ഷോഭത്തില്‍ റെഡി റ്റു വെയിറ്റ് ബി.ജെ.പിക്കൊപ്പമല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല.

തനിക്കു പത്മ പിള്ളയുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും ശശികല പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശികല റെഡി റ്റു വെയിറ്റ് ക്യാംപയിനെ തള്ളിപ്പറഞ്ഞത്. ഇതോടെ ശബരിമല വിഷയത്തില്‍ റെഡി റ്റു വെയിറ്റ് ക്യാംപയിനുകാരും ആര്‍.എസ്.എസിലെ ഒരു വിഭാഗവും തമ്മില്‍ നടക്കുന്ന പോര് രൂക്ഷമായിരിക്കുകയാണ്.

അതേസമയം, ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റെഡി റ്റു വെയിറ്റ് ക്യാംപയിന് നേതൃത്വം നല്‍കിയ പത്മ പിള്ള രംഗത്തു വന്നു. ശബരിമല പ്രക്ഷോഭത്തില്‍ റെഡി റ്റു വെയിറ്റ് പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും കെ.പി ശശികലയ്ക്കില്ലെന്നും താനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ നടത്തിയതെന്നും പത്മ പിള്ള ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്‍.എസ്.എസ്, എ.എച്ച്.പി മുതല്‍ തികച്ചും സംഘടനാ സ്വഭാവമില്ലാതെ ആളുകള്‍ നടത്തിയ നാമജപഘോഷയാത്രകളെ തൃണവല്‍ക്കരിക്കാന്‍ ടീച്ചര്‍ക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ മാത്രമേ ടീച്ചര്‍ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ? ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാല്‍ ആവതു ചെയ്ത, ചര്‍ച്ചകളിലൂടെയും കോടതി വ്യവഹാരത്തിലൂടെയും കര്‍മ്മ സമിതിക്കുള്‍പ്പെടെയുള്ള സാമ്പത്തിക സംഭാവനയായും ടിവിക്കു മുമ്പില്‍ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ച വകയിലും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ അഭിപ്രായം പറയാന്‍ പോലും അര്‍ഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല- പത്മ പിള്ള തുറന്നടിച്ചു.

നേരത്തെ സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന് പദ്മ പിള്ള കുറ്റപ്പെടുത്തിയിരുന്നു. ശബരിമല ഒരു വോട്ടുബാങ്ക്, പൊളിറ്റിക്കല്‍ അടവുനയം മാത്രമായിരുന്നു അവര്‍ക്ക്. ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നുമായിരുന്നു പദ്മപിള്ള പറഞ്ഞത്.

സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പ്രതികരിച്ചിരുന്നു. ആര്‍.എസ്.എസ് മുന്‍ അഖേലന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയും ബാബുവിന്റെ അതേ അഭിപ്രായമാണ് മുന്നോട്ടുവെച്ചിരുന്നത്. ഇവര്‍ക്കെതിരെ മറുപടിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ തന്നെ രംഗത്തെത്തിയതോടെ ശബരിമല ആചാര സംരക്ഷണ സമിതിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശശികല ടീച്ചര്‍ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് എന്റെ പ്രതികരണം.

1. ശബരിമല പ്രക്ഷോഭത്തില്‍ Ready to Wait (RTW) പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചര്‍ക്കില്ല. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ (oslely) അവര്‍ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. NSS, AHP മുതല്‍ തികച്ചും സംഘടനാ സ്വഭാവമില്ലാതെ ആളുകള്‍ നടത്തിയ നാമജപഘോഷയാത്രകളെ തൃണവല്‍ക്കരിക്കാന്‍ ടീച്ചര്‍ക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ മാത്രമേ ടീച്ചര്‍ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ?

അങ്ങനെയെങ്കില്‍ യുവതീ പ്രവേശനത്തെ ആദ്യം മുതല്‍ക്കെതിര്‍ത്ത 50 വയസ്സില്‍ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസില്‍ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ

2. എന്നെ പ്രക്ഷോഭങ്ങളില്‍ എങ്ങും കണ്ടില്ല എന്ന് ടീച്ചര്‍ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാല്‍ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതില്‍ പൊന്തി നില്‍ക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തില്‍ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തില്‍ ഞാനും പങ്കു ചേര്‍ന്നിട്ടുണ്ട്. കാണേണ്ടെന്ന് തീരുമാനിച്ചവര്‍ക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പന്‍ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാന്‍ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ലക്ഷങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ അഭിപ്രായം പറയാന്‍ പോലും അര്‍ഹതയില്ല എന്നാണോ ടീച്ചര്‍ പറഞ്ഞു വെയ്ക്കുന്നത്?

3. Feel Exploited എന്ന് വെച്ചാല്‍ പല രീതിയില്‍ ഉണ്ടല്ലോ. ഞാനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും ഇലക്ഷന്‍ പ്രചാരണവുമൊക്കെ നടത്തിയതെന്നിരിക്കെ, നിങ്ങള്‍ agitation ലേക്ക് ക്ഷണിച്ചവര്‍ക്കു മാത്രമേ അതിനെക്കുറിച്ചു പറയാന്‍ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ല.

4. ഞാന്‍ കര്‍മ്മസമിതിയുടെയോ, ടീച്ചര്‍ ഇപ്പറഞ്ഞ ഹിന്ദു സംഘടനകളുടെയോ അംഗം അല്ല. എനിക്ക് ആ സംഘടനകളോട് എന്തെങ്കിലും പരാതിയുണ്ടെങ്കിലല്ലേ അവരെ വിളിക്കേണ്ടൂ. R ഹരിയെയും, അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ ആവര്‍ത്തിക്കുന്ന ഒരുപറ്റം വ്യക്തികളെയും, ആചാരമെന്തായാലും മാറ്റണം അതിനുള്ള മാര്‍ഗ്ഗം മാത്രമാണ് എതിര്‍ക്കുന്നത് എന്ന് പറയുന്നവരെയും പറ്റിയുള്ള എന്റെ എതിര്‍പ്പുകള്‍ കര്‍മ്മസമിതിയോടു പറയേണ്ട കാര്യമെന്ത്? അവരെ മാത്രമാണ് ഞാന്‍ പറഞ്ഞത് എന്നാവര്‍ത്തിച്ചു വിശദീകരിച്ചു കഴിഞ്ഞു.

(വ്യക്തികളുടെ opinion RSS ന്റേതാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, പക്ഷെ RSS നുള്ളിലെ വ്യക്തികളെ വിമര്‍ശിക്കുന്നവരുമായി ‘ഒത്തുതീര്‍പ്പു’ വേണ്ട എന്ന് RV ബാബു പറഞ്ഞിട്ടുണ്ട്. ആ വൈരുധ്യം ടീച്ചര്‍ക്ക് മനസിലായോ ആവോ)

5. ഈ ഇന്റര്‍വ്യൂവില്‍ ഏറ്റവും ദുഷിച്ച, എനിക്കേറ്റവും എതിര്‍പ്പുള്ള ഭാഗം CP സുഗതന്‍ മതിലുപണി വഴി പിണറായി വിജയനേയും സി.പി.ഐ.എം നെയും ഒക്കെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന് പറയുക വഴി അവര്‍ RTW നെയോ എന്നെയോ കൂടെ വ്യംഗ്യമായി അതെ പദ്ധതിയില്‍ കൂട്ടിക്കെട്ടുകയാണ്. ഒരല്‍പം വിമര്‍ശനം വരുമ്പോള്‍ മുഴുവന്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും ഒക്കെ പടച്ചു വിടുന്ന കുറെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ നിലവാരമേയുള്ളൂ അത്തരം ജല്‍പനങ്ങള്‍ക്ക്.

ഞാന്‍ ഒരു സംഘടനയുടെയും ഭാഗമല്ല. കേരളത്തിലെ വിശ്വാസി ഹിന്ദു സ്ത്രീകള്‍ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും, അതിനാല്‍ ആചാര പരിഷ്‌കരണം ആവശ്യമില്ലെന്നും സംഘടിത രൂപത്തില്‍ ആദ്യമായി പ്രഖ്യാപിച്ച RTW എന്ന കൂട്ടായ്മയിലെ ഒരംഗം മാത്രമാണ്. RTW എന്ത് ചെയ്തെന്ന് വിശ്വാസ സമൂഹം വിലയിരുത്തട്ടെ. എന്നാല്‍ ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാല്‍ ആവതു ചെയ്ത – ചര്‍ച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കര്‍മ്മ സമിതിക്കുള്‍പ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടിവിക്കു മുമ്പില്‍ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ച വകയിലും- പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ അഭിപ്രായം പറയാന്‍ പോലും അര്‍ഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല.

അടികൊള്ളുകയും കേസ് വരിക്കുകയും ചെയ്ത പാര്‍ട്ടിഭേദമന്യേ എല്ലാവരോടുമുള്ള തികഞ്ഞ കൃതജ്ഞത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നന്ദിയെ ഒരു കൂച്ചുവിലങ്ങായോ വായ്മൂടിക്കെട്ടാനുള്ള കാരണമായോ ഉപയോഗിക്കാന്‍ ആരെയും സമ്മതിക്കില്ല.

We use cookies to give you the best possible experience. Learn more