| Wednesday, 30th December 2020, 10:20 am

'രജനീകാന്തിന്റെ പരോക്ഷ പിന്തുണ ബി.ജെ.പിക്ക്'; നിര്‍ണായക പ്രസ്താവനകള്‍ രജനീകാന്ത് നടത്തുമെന്നും ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നടന്‍ രജനീകാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ആര്‍.എസ്.എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ലക്കിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തി.

രജനീകാന്തിന്റെ പരോക്ഷ പിന്തുണ എന്‍.ഡി.എയ്ക്ക് ആയിരിക്കുമെന്നാണ് ഗുരുമൂര്‍ത്തി പറഞ്ഞിരിക്കുന്നത്. വൈകാതെ തന്നെ നിര്‍ണായക പ്രസ്താവനകള്‍ രജനീകാന്ത് നടത്തുമെന്നും ഗുരുമൂര്‍ത്തി പറയുന്നു.

ചൊവ്വാഴ്ചായാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം.

ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

അതേസമയം,രാഷ്ട്രീയത്തിലേക്കില്ല എന്ന രജനീകാന്തിന്റെ തീരുമാനം കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നത് തമിഴ്നാട്ടില്‍ കാലുറപ്പിക്കാമെന്ന ബി.ജെ.പിയുടെ ‘ ‘മോഹങ്ങള്‍ക്കായിരുന്നു.

ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനംകുറിച്ച് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് ഏറ്റവും കൂടുതല്‍ ഏറ്റെടുത്തത് ബി.ജെ.പിയായിരുന്നു.

രജനീകാന്തിന്റെ പ്രവേശനത്തെ ഇരുകൈയ്യും നീട്ടിയാണ് അന്ന് ബി.ജെ.പി സ്വാഗതം ചെയ്തത്. ഡി.എം.കെ നേതാവ് എം കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ നേതാവായ ജയലളിതയുടെ മരണം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ രജനിക്ക് സാധിക്കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു.

രജനീകാന്തുമായി സഖ്യത്തിന് പാര്‍ട്ടി തയ്യാറാണെന്നും ആശയങ്ങള്‍ ഒരുമിച്ചുപോകുന്നതാണെന്നും പറഞ്ഞ ബി.ജെ.പി രജനീകാന്ത് തങ്ങളെ പിന്തുണയ്ക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും പ്രതീക്ഷ പങ്കുവെച്ചിരുന്നു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന തീരുമാനം ഉറപ്പിച്ച് പറയുന്നതിന് ഒരുമാസം മുന്‍പ്
ഗുരുമൂര്‍ത്തിയുമായി രജനീകാന്ത് നടത്തിയ കൂടിക്കാഴ്ച വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: RSS about Rajanijanth’s announcement

We use cookies to give you the best possible experience. Learn more