| Friday, 12th April 2024, 12:01 pm

ടി-20 ചരിത്രത്തിൽ ഇതാദ്യം; നാണംകെട്ട തോൽവിയിലും ബെംഗളൂരുവിന് അപൂർവനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ബെംഗളൂരുവിന്റെ ബാറ്റിങ്ങില്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് 40 പന്തില്‍ 61 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രജത് പടിദാര്‍ അഞ്ച് ഫോറും നാല് സിക്സും ഉള്‍പ്പെടെ 26 പന്തില്‍ 50 റണ്‍സും നേടി കരുത്തുകാട്ടി. അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കും ബംഗളൂരുവിനെ ഉയര്‍ന്ന ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 23 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിക്കൊണ്ടായിരുന്ന കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും നാല് സിക്‌സുകളുമാണ് കാര്‍ത്തിക് നേടിയത്.

എന്നാല്‍ മത്സരത്തില്‍ മൂന്ന് താരങ്ങളാണ് റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായത്. ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലാമോര്‍, വൈശാഖ് വിജയ്കുമാര്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.

ഇതിന് പിന്നാലെ ഒരു അപൂര്‍വ്വ നേട്ടമാണ് പിറവിയെടുത്തത്. ടി-20യില്‍ ഇത് ആദ്യമായാണ് ഒരു മത്സരത്തില്‍ ഒരു ടീമിലെ മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്താവുകയും മൂന്ന് താരങ്ങള്‍ 50+ റണ്‍സ് നേടുകയും ചെയ്യുന്നത്.

മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മുംബൈ ബാറ്റിങ് നിരയില്‍ ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളും അഞ്ച് സിക്‌സുകളും ആണ് ഇഷാന്റെ ബാറ്റില്‍ നിന്നും പിറന്നത്. മിഡില്‍ ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സും ഏറെ ശ്രദ്ധേയമായി.

19 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. താരം അഞ്ച് ഫോറുകളും നാല് സിക്‌സുകളുമാണ് സ്‌കൈ അടിച്ചെടുത്തത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടിയും മുംബയുടെ വിജയത്തില്‍ നിര്‍ണായകമായി.

Content Highlight: Royal Challengers Bangalore create a rare record in T20

We use cookies to give you the best possible experience. Learn more