| Wednesday, 20th March 2024, 11:16 am

നരസിംഹത്തില്‍ മഴയ്ക്ക് വേണ്ടി ഓസ് പിടിച്ചാട്ടിയ എന്റെ എക്‌സ്പീരിയന്‍സാണ് ആ സീന്‍ എടുക്കാനുള്ള പ്രചോദനം: റോഷൻ ആൻഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന് മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.

പിന്നീട് നോട്ട് ബുക്ക്‌, മുംബൈ പോലീസ് തുടങ്ങിയ വ്യത്യസ്ത സിനിമകൾ റോഷൻ മലയാളത്തിന് സമ്മാനിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ് പതിപ്പായ 36 വയതിനിയിലൂടെ തമിഴിലും തിളങ്ങിയ റോഷൻ നിലവിൽ ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡ് ചിത്രം ഒരുക്കുന്ന തിരക്കിലാണ്. ആദ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് റോഷൻ.

ഉദയനാണ് താരം ഇറങ്ങിയ സമയത്ത് ചിത്രത്തിന്റെ ക്ലൈമാക്സ്‌ പോലെ തന്നെയായിരുന്നു തന്റെ റിയൽ ലൈഫിലും സംഭവിച്ചതെന്ന് റോഷൻ പറയുന്നു. പല ഷോകൾക്ക് ശേഷവും ആളുകൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു എന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു.

ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച റഫീഖ് എന്ന കഥാപത്രത്തെ പോലെയായിരുന്നു താനെന്നും റോഷൻ റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മഴയ്ക്ക് വേണ്ടി എത്രയോ വട്ടം ഓസ് പിടിച്ചിട്ടുണ്ട്. അതുപോലെ നരസിംഹത്തിൽ ഓസ് പിടിച്ച് ആട്ടുന്ന പരിപാടി ഞാനും ചെയ്തിട്ടുണ്ട്. ഇതെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. സഹ സംവിധായകനായി നടന്ന സമയത്ത് പഠിച്ച കാര്യങ്ങളാണ് ഉദയനാണ് താരത്തിൽ കാണിച്ചിട്ടുള്ളത്.

ഉദയനാണ് താരം ഇറങ്ങിയപ്പോൾ റഫീഖ് ആയിരുന്നു ഞാൻ. ഷേണായിസ് തിയേറ്ററിൽ ഇരുന്നാണ് ഞാൻ പടം കണ്ടത്. അന്ന് മഴയുണ്ടായിരുന്നു. അന്ന് എന്റെ കൂടെ കുടുംബമുണ്ടായിരുന്നു. എല്ലാവരും ഉണ്ടായിരുന്നു.

സിനിമയ്ക്ക് കയ്യടിയും ചിരിയും ഉണ്ടായിരുന്നു. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു. സിനിമയിൽ അത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. അതായത് ഉദയനാണ് താരത്തിൽ ഉദയഭാനുവിന്റെ സിനിമ കണ്ടിട്ട് ആളുകൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ട്. അതേ അവസ്ഥ തിയേറ്ററുകളിൽ ഉദയനാണ് താരത്തിനും ഉണ്ടായിരുന്നു. അതും ഒരു ഷോക്ക് മാത്രമല്ല പല ഷോക്കും ഉണ്ടായിരുന്നു. അത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നു.

Content Highlight: Roshan Andrews Talk About First Day Theatre Experience Of Udhayanan Tharam

Latest Stories

We use cookies to give you the best possible experience. Learn more