| Sunday, 24th March 2024, 9:22 am

അവളോടൊപ്പം കാണുന്ന എന്റെ ആദ്യ ചിത്രം, എന്നാൽ ടൈറ്റിൽ കാണിച്ചപ്പോൾ മുതൽ തിയേറ്ററിൽ കൂവലായിരുന്നു: റോഷൻ ആൻഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്ന് വന്ന വ്യക്തിയാണ് റോഷൻ ആൻഡ്രൂസ്. ചെയ്ത സിനിമകളിലെല്ലാം വ്യത്യസ്തത പുലർത്തിയ റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോട്ട്ബുക്ക്‌.

കൗമാര പ്രായക്കാർക്കിടയിലെ പ്രണയത്തെ കുറിച്ച് സംസാരിച്ച ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും പ്രേക്ഷകർ നോട്ട്ബുക്കിനെ കുറിച്ച് സംസാരിക്കാറുണ്ട്.

എന്നാൽ ചിത്രം ഇറങ്ങിയ സമയത്ത് വലിയ കൂവൽ ആയിരുന്നുവെന്നും അതൊരിക്കലും മറക്കാൻ കഴിയില്ലെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. എന്നാൽ അടുത്ത ദിവസം മുതൽ ആളുകളുടെ അഭിപ്രായം മാറിയെന്നും പൃഥ്വിരാജ് അടക്കമുള്ള സിനിമ പ്രവർത്തകർ തന്നെ വിളിച്ച് ചിത്രത്തെ കുറിച്ച് സംസാരിച്ചെന്നും റോഷൻ പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു റോഷൻ ആൻഡ്രൂസ്.

‘ഞാൻ പറയാറുണ്ട്, ഏറ്റവും കൂടുതൽ കൂവൽ കിട്ടിയ സംവിധായകൻ ഞാനയിരിക്കുമെന്ന്. ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. മറക്കാൻ കഴിയില്ല. അന്നെന്റെ ഭാര്യ പൂർണ ഗർഭിണിയാണ്. ഞങ്ങൾ ഒരുമിച്ചാണ് പടം കാണാൻ പോയത്. കല്യണം കഴിഞ്ഞിട്ട് ആദ്യമായി ഒന്നിച്ച് കാണുന്ന ചിത്രമാണ്. മൊത്തം കൂവൽ ആയിരുന്നു. കൂവലെന്ന് പറഞ്ഞാൽ ചിത്രത്തിന്റെ ടൈറ്റിൽ കാണിച്ചപ്പോൾ തൊട്ട് കൂവൽ ആയിരുന്നു.

അത് ഞാൻ ശരിക്കും വാങ്ങിവെച്ചു. ഞാൻ കരുതി എന്റെ ജീവിതം കഴിഞ്ഞെന്ന്. എന്നാൽ അടുത്ത ദിവസം മുതൽ ആളുകൾ അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഫിലിം മേക്കേർസ് വന്ന് ആ ചിത്രത്തെ കുറിച്ച് പറയാൻ തുടങ്ങി. അങ്ങനെ എന്നെ ആദ്യം വിളിച്ചത് പൃഥ്വിരാജാണ്. പൃഥ്വിയാണ് എനിക്ക് ആദ്യമായി അതിലൊരു സപ്പോർട്ട് തന്നത്. അതിന് ശേഷം രഞ്ജിത്തേട്ടൻ, സത്യൻ അന്തിക്കാട്, ജയരാജ്‌ സാർ അങ്ങനെ ഒരുപാട് സംവിധായകർ എന്നെ വിളിക്കുകയും ആ സിനിമയെ സപ്പോർട്ട് ചെയ്യുകയും ചെയ്തു.

അതോടെ ആളുകൾ അതിനെ കുറിച്ച് ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ സിനിമ കയറി കൊളുത്തി. എന്റെ ആദ്യത്തെ സിനിമ ഒരു വിജയമായത് കൊണ്ടാണ് നോട്ട്ബുക്ക്‌ സംഭവിച്ചത്. ഞാൻ ചെയ്ത 12 സിനിമകളിൽ ഒരു മൂന്നെണ്ണം നല്ല രീതിയിൽ പരാജയപ്പെട്ടിട്ടുണ്ട്. ആ ഫ്ലോപിന് ശേഷം വരുന്ന എന്റെ സിനിമകൾക്ക് നല്ല രീതിയിൽ സ്വീകര്യതയും കിട്ടിയിട്ടുണ്ട്.

കാസനോവയെന്ന ചിത്രം പരാജയപ്പെട്ടതിന് ശേഷമാണ് മുംബൈ പോലീസ് വരുന്നത്. സ്കൂൾ ബസ് എന്ന ചിത്രത്തിന് ശേഷമാണ് കായംകുളം കൊച്ചുണ്ണി വരുന്നത്. കാൽക്കുലേഷൻ മിസ്റ്റേക്ക് ആണത്,’റോഷൻ ആൻഡ്രൂസ് പറയുന്നു.

Content Highlight: Roshan Andrews Talk About First Day Of Notebook Movie Release

We use cookies to give you the best possible experience. Learn more