| Friday, 19th April 2024, 2:47 pm

സിനിമ വിടാന്‍ തീരുമാനിച്ച എന്നെ അന്ന് ദുല്‍ഖറിന് മുന്നില്‍ എത്തിച്ചത് ആ സംവിധായകന്‍: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികം സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് രൂപേഷ് പീതാംബരന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പമായി അഭിനയിച്ചത് രൂപേഷായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് തീവ്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.

തീവ്രത്തിലേക്ക് രൂപേഷ് ആദ്യം സമീപിച്ചത് ഫഹദ് ഫാസിലിനെയായിരുന്നു എന്നാല്‍ ഫഹദ് ഈ സിനിമ നിരസിക്കുകയായിരുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയഅഭിമുഖത്തില്‍ താന്‍ എങ്ങനെയാണ് ദുല്‍ഖര്‍ സല്‍മാനടുത്ത് എത്തിയതെന്ന് പറയുകയാണ് രൂപേഷ് പീതാംബരന്‍.

‘അത് മറക്കാന്‍ പറ്റാത്ത ഒരു ദിവസമായിരുന്നു. അന്ന് എന്നെ തേടി രണ്ട് വാര്‍ത്തകള്‍ എത്തിയിരുന്നു. കലൂര്‍ വണ്ടി പാര്‍ക്ക് ചെയ്ത് ക്രോസ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് കോളുകള്‍ വന്നു. ഒന്ന് എന്റെ ഭാര്യയായിരുന്നു. അവള്‍ ഗര്‍ഭിണി ആണെന്ന് പറയാനായിരുന്നു വിളിച്ചത്.

രണ്ടാമത്തെ കോള്‍ ആ നടന്റേതായിരുന്നു. അയാള്‍ ഈ പടം ചെയ്യുന്നില്ലെന്ന് വിളിച്ചു പറഞ്ഞു. ഇത് രണ്ടും കൂടെ ഒരുമിച്ച് വന്നപ്പോള്‍ ഞാന്‍ അവിടെ ഒറ്റ ഒരു ഇരിപ്പ് ഇരുന്നു പോയി. എനിക്ക് ആകെ തലകറക്കം പോലെ തോന്നി.

അതോടെ എന്നെ ആളുകള്‍ പൊക്കിയെടുത്ത് കൊണ്ടുപോയി. നാരങ്ങവെള്ളവും ചായയുമൊക്കെ വാങ്ങി തന്നു. ഞാന്‍ ഒന്ന് കോണ്‍ഷ്യസാകാന്‍ കുറച്ച് സമയമെടുത്തു. ഡെസ്റ്റിനിയെന്നൊക്കെ പറയുന്നത് പോലെ, ഇത് കഴിഞ്ഞ് ഞാന്‍ തിരിച്ച് ജോലിക്ക് കയറാമെന്ന ധാരണയില്‍ ഇരിക്കുകയായിരുന്നു.

അന്‍വര്‍ റഷീദ് എന്റെ അടുത്ത സുഹൃത്താണ്. അവന്‍ ഒരാളുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു. നേരെ ദുല്‍ഖറിന്റെ അടുത്ത് കൊണ്ടുപോയി. കഥ കേട്ടതും ദുല്‍ഖറിന് ഇഷ്ടമായി. അയാളുടെ ഏതോ പടം ഡ്രോപ്പായി നില്‍ക്കുകയായിരുന്നു. ആ ഗ്യാപ്പില്‍ ഈ പടം കയറ്റി. അതാകും ചിലപ്പോള്‍ വിധി,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.

Content Highlight: Roopesh Peethambaran Talks About Theevram Movie

We use cookies to give you the best possible experience. Learn more